ബെല്ലിന് പകരം ലൈക് അടിക്കും; ഇത് ന്യൂജൻ ബസ്
text_fieldsകൽപറ്റ: മാനന്തവാടിയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 'കോവൈ കിങ്' എന്ന കെ.എസ്.ആർ.ടി.സി ബസിെൻറ കഥ വളരെ രസരകരമാണ്. രാവിലെ 7.40 ന് മാനന്തവാടി ഡിപ്പോയിൽ നിന്നാണ് പുറപ്പെടുന്നത്. ബസ് പനമരമെത്തുന്നതോടെ യാത്രക്കാരനായ ഷമീർ പച്ചിലക്കാടിെൻറ മെസേജ് വാട്സ്ആപ് ഗ്രൂപിലെത്തും. കൽപറ്റയിലെത്തിയെന്ന് അറിയിക്കുക, പഴയസ്റ്റാൻഡ് ബുക്സ്റ്റാളിലെ ബാബുവേട്ടനാവും. മേപ്പാടിയിലെയും ചേരമ്പാടിയിലേയും വ്യാപാരികളായ കെ.കെ. ഹനീഫും ശറഫുദ്ധീനുമെല്ലാം ബസ് അതത് ടൗണുകളിലെത്തുേമ്പാൾ ഗ്രൂപിൽ അപ്ഡേറ്റ് ചെയ്യും.
മേട്ടുപാളയം പുതിയ ബസ്സ്റ്റാൻറിൽ ബേക്കറി നടത്തുന്ന സുലൈമാനും തിരക്കുകൾക്കിടയിലും കോവൈ കിങ്ങിെൻറ വിവരം ഗ്രൂപംഗങ്ങളെ അറിയിക്കും. ലക്ഷ്യസ്ഥാനമായ കോയമ്പത്തൂരിൽ ബസ് എത്തിയാൽ പുതിയ സ്റ്റാൻഡിലെ ടോൾബൂത്ത് ജീവനക്കാരൻ രാജൻ ഒരു ലൈക് അടിക്കും. സീറ്റ് കാലിയുണ്ടെങ്കിൽ കണ്ടക്ടറോ ബസിൽ യാത്രചെയ്യുന്ന അംഗങ്ങളോ അതും ഗ്രൂപ്പിലിടും. കോവിഡിന് ഒരു വർഷം മുമ്പ് മാനന്തവാടി-മേപ്പാടി-ഊട്ടി-കോയമ്പത്തൂർ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചപ്പോൾ ഡ്രൈവർ പയ്യമ്പള്ളി സ്വദേശി കെ.ആർ. ഗിരീഷിെൻറ ആശയമായിരുന്നു ബസിെൻറ വിവരങ്ങൾ പങ്കുവെക്കാനായി വാട്സ് ആപ് ഗ്രൂപ് തുടങ്ങുകയെന്നത്.
ഗിരീഷും ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി മേപ്പാടിയിലെ കെ.പി. ഹൈദരലിയും കണ്ടക്ടർമാരായ ശൈലേഷ് മാനന്തവാടിയും ചേരമ്പാടിയിലെ അനീഷ് സാേൻറായും അഡ്മിന്മാരായി 'എം.ഡി.വൈ ടു കോവൈ' എന്ന ഗ്രൂപ് ആരംഭിച്ചു. ബസിന് 'കോവൈ കിങ്' എന്ന പേരുമിട്ടു. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള സ്ഥിരം യാത്രക്കാരും ബസ് സർവിസ് നിലച്ചുപോവരുതെന്ന് ആഗ്രഹിക്കുന്ന വ്യാപാരികളും നാട്ടുകാരുമെല്ലാമാണ് ഗ്രൂപ്പിലെ അംഗങ്ങൾ. ബസ് സർവിസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമേ ഗ്രൂപ്പിൽ സ്ഥാനമുള്ളൂ. ഈ നിയമാവലി ബോധ്യപ്പെടുത്തിയാണ് അംഗങ്ങളെ ചേർക്കുന്നത്. മറ്റ് മെസേജുകളിടുന്നവരെ പുറത്താക്കും.
കോയമ്പത്തൂരിൽ ആശുപത്രികളിലേക്കും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമടക്കം പോവുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ സൂപ്പർ ഫാസ്റ്റ് സർവിസ്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും തമിഴ്നാട് അന്തർസംസ്ഥാന യാത്രക്ക് അനുമതി നൽകുകയും ചെയ്തതോടെ ഒരു വർഷത്തോളം നിലച്ച സർവിസ് കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. സർവിസ് ആരംഭിച്ച ദിവസം മേപ്പാടി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി. സി.എ. കമാൽ വൈദ്യർ, ടെൻസിങ് സേവ്യർ, കെ.പി. ഹൈദരലി, സെയ്ത് നെടുങ്കരണ, കെ. ഹനീഫ, ആലി പൂത്തക്കൊല്ലി, നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.