കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞുവീഴുന്നു
text_fieldsകൽപറ്റ: കനത്ത ചൂട് താങ്ങാനാകാതെ വാഴകൾ ഒടിഞ്ഞ് തൂങ്ങുന്നു. കർഷകരെ കണ്ണീരിലാഴ്ത്തി ചൂട് താങ്ങാൻ കഴിയാതെ നൂറ് കണക്കിന് കുലച്ച വാഴകളാണ് ഒടിഞ്ഞ് തൂങ്ങുന്നത്. വാഴവറ്റ പാക്കത്തെ മൂന്നേക്കർ വയലിൽ 1500ൽ അധികം വാഴകളാണ് ഒടിഞ്ഞുവീണത്.
കാർഷിക വായ്പയെടുത്തും പലരിൽ നിന്നും വായ്പ വാങ്ങിയും എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏഴാംചിറ വീട്ടിപ്പുര വേലായുധൻ, അഴകനാൻ അഗസ്റ്റിൻ, വേലായുധന്റെ സഹോദരങ്ങളായ സുമേഷ്, വിജയകുമാർ എന്നിവർ പാട്ടത്തിനെടുത്ത വയലിൽ വാഴകൃഷി ചെയ്തത്. 3000 വാഴ നട്ടതിൽ ചൂട് കനത്തതോടെ കുലച്ച 1500 വാഴകളാണ് കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ മധ്യഭാഗം ഒടിഞ്ഞ് വീണത്. കേര വള്ളികൊണ്ട് സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുൾപ്പെടെയാണ് വാഴകൾ ഒടിഞ്ഞുവീഴുന്നത്.
ഡാമിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിൽ കുളത്തിൽനിന്ന് വെള്ളമെടുത്താണ് കൃഷിയിടം നനച്ചിരുന്നത്. എന്നാൽ വേനൽ കനത്തതും വേനൽമഴ വിട്ടുനിന്നതും കുളത്തിലെ വെള്ളം വറ്റുന്നതിനും കാരണമായി. ജില്ല കൃഷി ഓഫിസർ, മുട്ടിൽ കൃഷി ഓഫിസർ എന്നിവരെ തങ്ങളുടെ പ്രതിസന്ധി അറിയിച്ച് സർക്കാരിൽനിന്ന് ആവശ്യമായ നഷ്ടപരിഹാരവും പരിഗണനയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.