15 വർഷത്തിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ
text_fieldsപ്രതീകാത്മക ചിത്രം
കൽപറ്റ: കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേരെന്ന് കണക്കുകൾ. 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് 1549 മരണങ്ങൾ സംഭവിച്ചതിൽ 1158 ഉം പാമ്പ് കടിയേറ്റാണെന്നാണ് സർക്കാറിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വനം വകുപ്പുമായി ബന്ധപ്പെട്ട സർക്കാറിന്റെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പാമ്പ് കടിയേൽക്കുന്നവർക്ക് ഉചിത വിഷ മരുന്നിന്റെ അഭാവം ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ മറ്റ് സംസ്ഥാനങ്ങളിലെ പാമ്പുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഷം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പ്രതിരോധ വിഷം കേരളത്തിൽ മാത്രം കാണപ്പെടുന്ന ചില പാമ്പുകൾക്ക് എതിരെ പൂർണമായി ഫലപ്രദമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രത്യേക വിഷ പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിനായി ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസുമായി ചർച്ചകൾ നടന്നുവരുന്നുണ്ട്.
കേരളത്തിലെ ഉയർന്ന രീതിയിൽ പാമ്പ് കടിയേൽക്കുവാൻ സാധ്യതയുള്ള മേഖലകളെക്കുറിച്ച് ആരോഗ്യ വകുപ്പിന് പ്രത്യേക മാപ്പ് നൽകിയിട്ടുണ്ട്. പ്രസ്തുത മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ആന്‍റ്റിവെനത്തിന്റെ സ്റ്റോക്ക് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ പാമ്പ് കടിയേറ്റ മരണങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന നയമാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിനകത്ത് താൽപര്യ ഹർജിയിൽ കഴിഞ്ഞ വർഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

