ജില്ലയിലെ ഏഴു റോഡുകൾക്കായി 105 കോടിയുടെ കേന്ദ്രാനുമതി
text_fieldsകൽപറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള 145 കോടിയുടെ സമഗ്ര പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം. രാഹുൽ ഗാന്ധി എം.പി സമർപ്പിച്ച പദ്ധതിക്കാണ് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്) ഉൾപ്പെടുത്തി കേന്ദ്രാനുമതി ലഭിച്ചത്.
റോഡുകൾക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ തുക കേന്ദ്രം അനുവദിച്ചതും വയനാട് പാർലമെന്റ് മണ്ഡലത്തിലാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഏഴു റോഡുകൾക്കായി 105 കോടിയാണ് അനുവദിച്ചത്.
വയനാട് പാർലമെന്റ് മണ്ഡലത്തിലെ 15 പ്രധാന റോഡുകൾ ഉൾപ്പെടുത്തി തയാറാക്കിയ സമഗ്ര പദ്ധതി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബർ 11ന് സമർപ്പിച്ചിരുന്നു. ഇതിൽ പത്തു റോഡുകൾ ഉൾപ്പെടുത്തി 2022 മാർച്ച് 29ന് പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഗതാഗത വകുപ്പിന് നിർദേശം സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ റോഡുകൾക്കായി 145 കോടി അടിയന്തര പ്രധാന്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി രാഹുൽ ഗാന്ധി എം.പി ചർച്ച നടത്തിയിരുന്നു. റോഡു വികസനത്തിന് ആവശ്യമായ സഹായം ചെയ്യാമെന്നും അന്ന് നിധിൻ ഗഡ്കരി ഉറപ്പു നൽകിയിരുന്നു.
സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കേരള സർക്കാർ സമർപ്പിച്ച 69 റോഡുകളിൽ 30 റോഡുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ പത്തു റോഡുകളാണ് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. പത്തിൽ ഏഴു റോഡുകൾ വയനാട് ജില്ലയിലും രണ്ട് റോഡുകൾ മലപ്പുറം ജില്ലയിലും ഒരെണ്ണം കോഴിക്കോട് ജില്ലയിലുമാണ് ഉൾപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പെരകമണ്ണ-കുഴിയംപറമ്പ് റോഡ്, കാവനൂർ-വടക്കുമല-കാരപ്പറമ്പ് റോഡ് (11 കി.മീ) എന്നിവക്കായി 13 കോടിയും വണ്ടൂർ -കാളികാവ് റോഡ്, വണ്ടൂർ ബൈപാസ് റോഡ് (12 കി.മീ) എന്നിവക്കായി 12 കോടിയും കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി -ശാന്തിനഗർ -കോടഞ്ചേരി - പുലിക്കയം -വലിയകൊല്ലി -പുല്ലൂരാംപാറ - പള്ളിപ്പടി റോഡിനായി (12.കി.മീ) 15 കോടിയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് ആകെ 506.14 കോടി അനുവദിച്ചതിൽ 145 കോടിയും അനുവദിക്കപ്പെട്ട ദൂരമായ 403.25 കിലോമീറ്ററിൽ 119.7 കിലോമീറ്റർ റോഡും വയനാട് പാർലമെന്റ് മണ്ഡലത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

