നല്ലൂര്‍നാട് കാന്‍സര്‍ കെയറിൽ കിടത്തി ചികിത്സ പരിഗണിക്കും –മന്ത്രി
text_fieldsആരോഗ്യമന്ത്രി വീണ ജോർജിന് നല്ലൂർനാട് ജില്ല കാൻസർ സെൻററിൽ നൽകിയ സ്വീകരണം
കൽപറ്റ: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെൻററായ നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി ആരോഗ്യ-വനിത ശിശുവികസന വകുപ്പുമന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. ആശുപത്രിയുടെ നിലവിലുള്ള സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി. ഒ.ആര് കേളു എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജോയൻറ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിന് ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. ജയഭാരതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, ബിന്ദു പ്രകാശ്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. ബി. പ്രദീപ് മാസ്റ്റർ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. ആസ്യ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന ആരോഗ്യ വകുപ്പിന് പട്ടികവര്‍ഗ വികസന വകുപ്പ് 2007ല്‍ വിട്ടുനല്‍കിയതാണ് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി. ജനറല്‍ ഒ.പി സൗകര്യമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ദേശീയ അർബുദ നിയന്ത്രണ പരിപാടിക്കു കീഴില്‍ 2013 ലാണ് ജില്ലയിലെ ഏക കാന്‍സര്‍ കെയര്‍ സെൻറര്‍ ട്രൈബല്‍ ആശുപത്രിയില്‍ തുടങ്ങിയത്. മന്ത്രി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് മെഡിക്കല്‍ കോളജ്- കോവിഡ് അവലോകന യോഗങ്ങളില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

