ഉരുൾദുരന്ത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾ കൈമാറിത്തുടങ്ങി
text_fieldsകൽപറ്റ: ഉരുൾദുരന്ത ബാധിതർക്കായി സർക്കാർ കൽപറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ വീടുകൾ കൈമാറിത്തുടങ്ങി. മൂന്നാംഘട്ട ഗുണമേന്മ പരിശോധന പൂർത്തിയാക്കിയ വീടുകളിൽ ഇനി ഗുണഭോക്താക്കൾക്ക് താമസിച്ചുതുടങ്ങാം. സോൺ മൂന്നിൽ ക്ലസ്‌റ്റർ ‘എ’യിലെ ഏഴ് വീടുകളിൽ ചൊവ്വാഴ്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈാറ്റിയുടെയും സർക്കാറിന്റെ സാങ്കേതിക വിഭാഗമായ കിഫ്‌കോണിന്റെ എൻജിനീയർമാരും ടൗൺഷിപ് ഗുണഭോക്താക്കളും ചേർന്നുള്ള പരിശോധന നടത്തി.
ആ വീടുകളാണ് കൈമാറിയത്. എന്നാല്‍, 178 വീടുകളും പൂർത്തിയായ ശേഷമേ താമസം തുടങ്ങൂവെന്ന് താക്കോല്‍ കിട്ടിയ കുടുംബങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളിലും സംയുക്ത പരിശോധന നടത്തി വീടുകൾ കൈമാറും. ഗുണഭോക്താക്കൾ താമസിച്ച് തുടങ്ങുമ്പോഴാണ് മഹസർ തയാറാക്കുക. പട്ടയം കൈമാറിയ 178 വീടുകളിൽ താമസം തുടങ്ങുന്നതിന് മുന്നോടിയായുള്ള അവസാന പരിശോധനയാണ് നടത്തുന്നത്. നിർമാണ രീതി, വീടുകളുടെ പ്രത്യേകത, ഉപേയോഗിച്ച വസ്‌തുക്കളുടെ ഗുണന്മേ എന്നിവ ഗുണഭോക്താക്കൾക്ക് വിവരിക്കും. സംശയനിവാരണങ്ങളും വരുത്തും.
178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമായിട്ടുണ്ട്. ശുദ്ധജല വിതരണത്തിനായി നാലാം സോണിൽ ഒരുക്കിയ 9.5 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി കഴിഞ്ഞദിവസം കമീഷൻ ചെയ്‌തു. നിർമാണം പൂർത്തിയായ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ കഴിഞ്ഞ ദിവസം വെള്ളം നിറച്ചു. വീടുകളിൽ ശുദ്ധജല വിതരണവും ആരംഭിച്ചു. 315 കിലോവാട്ടിന്റെ രണ്ട് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെ.വി ലൈൻ ഭൂഗർഭ വിതരണ ശൃംഖലയിലേക്ക് എത്തിച്ച് വൈദ്യുതി ഉറപ്പുവരുത്തി.
ഇതിനു പുറമേ ടൗൺഷിപ്പിൽ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്. കെ.എസ്.ഇ.ബി വൈദ്യുതിക്കു പുറമേ മുഴുവൻ വീടുകളിലും രണ്ടു കിലോവാട്ടിന്റെ സോളാറുമുണ്ട്. ടൗൺഷിപ്പിൽ മലിനജല സംസ്കരണ സംവിധാനവും പുരോഗമിക്കുകയാണ്. ഇതിനുള്ള 10 ബയോ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ (എസ്ടി.പി) ആദ്യഘട്ട വീടുകൾക്ക് ആവശ്യമായ ആറെണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
ടൗൺഷിപ്പിലെ 300ലധികം വീടിന്റെ പ്രധാന വാർപ്പ് ഇതിനോടകം പൂർത്തിയാക്കി. അഞ്ചാം സോണിൽ ഉൾപ്പെടെ അവസാനം കൈമാറേണ്ട വീടിന്റെ കട്ടകെട്ടലും തേപ്പും പുരോഗമിക്കുകയാണ്. മുഴുവൻ സോണുകളിലെയും വിടുകളിലേക്കുള്ള ക്ലസ്റ്റർപാത ഉൾപ്പെടെ 11.72 കിലോമീറ്റർ റോഡിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.
ആദ്യഘട്ടത്തിലെ 178 വീടുകളും മഴക്കാലത്തിന് മുൻപ് പരിശോധനകള്‍ പൂർത്തിയാക്കി കൈമാറാനാണ് ശ്രമം. അതേസമയം, കിഫ്കോണ്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ഓരോഘട്ട പരിശോധനയും പൂർത്തിയാകുന്നത്. അതിനാല്‍ 178 വീടുകളും പൂര്‍ണതോതില്‍ മേയ് മാസം തന്നെ താമസയോഗ്യമാകാൻ സാധ്യതയില്ലെന്നാണ് സൂചന. മഴ തുടങ്ങുന്നതിന് മുൻപ് 410 വീടുകളും താമസയോഗ്യമാകുമെന്നായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനം വേദിയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഗൃഹോപകരണങ്ങൾ വാങ്ങാൻ ഒരുലക്ഷം
കൽപറ്റ: ടൗൺഷിപ് പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങാൻ സർക്കാർ ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. സർക്കാർ നേരിട്ട് ഗൃഹോപകരണം വാങ്ങി നൽകുന്നതിനു പകരം ആവശ്യമായവ വാങ്ങി ബില്ല് സമർപ്പിച്ചാൽ തുക കൈമാറും. ഗുണഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് ഒരുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

