'മനുവർണ' വയനാടിെൻറ കാലാവസ്ഥക്ക് പറ്റിയതെല്ലന്ന് വിദഗ്ധർ
text_fieldsജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ രോഗം ബാധിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
കൽപറ്റ: 'മനുവർണ' നെൽവിത്ത് കൃഷി ചെയ്ത ഏക്കറുകണക്കിന് പാടത്ത് രോഗം ബാധിച്ച് കൃഷി നശിച്ചത് വികസിപ്പിച്ചെടുത്ത വിത്തിെൻറ കുഴപ്പം കൊണ്ടല്ലെന്ന് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ. വയനാട്ടിലെ കാലാവസ്ഥക്കും മണ്ണിനും കൃഷിരീതിക്കും അനുയോജ്യമായ വിത്താണോ മനുവർണ എന്നതിനെക്കുറിച്ച് പഠനം നടത്തുംമുമ്പ് കൃഷിയിറക്കിയതാണ് പൂർണമായും നശിക്കാൻ വഴിയൊരുക്കിയതെന്നും അവർ പറഞ്ഞു.
പനമരം ചീക്കല്ലൂർ പാടശേഖരത്തിലെ 240 ഏക്കറിലെ മനുവർണ നെൽകൃഷി പൂർണമായും രോഗം ബാധിച്ച് നശിച്ചിരുന്നു. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് വാങ്ങിയ മനുവർണ നെൽവിത്ത് ഉപയോഗിച്ച് കൃഷി ചെയ്തവർക്കാണ് നാശം നേരിട്ടത്. കിലോക്ക് 42 രൂപ നൽകി വാങ്ങിയ 4600 കിേലാ നെൽ വിത്ത് ഉപയോഗിച്ച് ഇറക്കിയ കൃഷിക്കാണ് രോഗം ബാധിച്ചത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്.
''കൃഷിനാശത്തിന് കർഷകരെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല. ഈ വിത്ത് വയനാടിെൻറ കാലാവസ്ഥക്ക് പറ്റിയതല്ലെന്ന് അവരോട് പറയണമായിരുന്നു. കുട്ടനാട്ടിലെ കോൾനിലങ്ങളിൽ വിരിപ്പ്, മുണ്ടകൻ കൃഷിക്ക് അനുയോജ്യമായ വിത്താണ് മനുവർണ. അതേസമയം, ഹൈറേഞ്ചിന് പറ്റിയ നെല്ലിനമാണോ ഇതെന്ന് പരിശോധന ചെയ്തിട്ടില്ലായിരുന്നു. വിത്ത് വാങ്ങുന്നവരോട് അക്കാര്യം വ്യക്തമാക്കാനുള്ള സംവിധാനങ്ങൾ ഭാവിയിൽ ഉണ്ടാകണം. ഹൈറേഞ്ചിലെ കൃഷിക്ക് പറ്റിയ വിത്തല്ല എന്ന് രേഖപ്പെടുത്തണമായിരുന്നു'' -അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ അസോസിേയറ്റ് ഡയറക്ടർ പ്രഫ. കെ. അജിത് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
'പുതിയ ഇനം വിത്ത് റിലീസ് ചെല്ലുേമ്പാൾ ആറു വ്യത്യസ്ത മേഖലകളിൽ അതു പരീക്ഷിക്കും. ഹൈറേഞ്ചും കോൾപാടങ്ങളും ഉൾപ്പെടെ ആറു വ്യത്യസ്ത കൃഷിഭൂമികളായിരിക്കും ഇവ പരീക്ഷണാർഥം വിളവെടുക്കുന്നത്. ഇതിനുശേഷമാണ് ഏതു കാലാവസ്ഥക്കും ഭൂപ്രകൃതിക്കും പറ്റിയ ഇനമാണെന്ന് അന്തിമമായി നിശ്ചയിക്കുന്നത്.
എന്നാൽ, മനുവർണ വയനാട് പോലെയുള്ള ഹൈറേഞ്ച് പ്രദേശങ്ങൾക്ക് പറ്റിയ ഇനമാണോയെന്ന് പരീക്ഷിക്കുന്നതിനു മുമ്പാണ് ചീക്കല്ലൂർ അടക്കമുള്ള ഇടങ്ങളിൽ കൃഷിയിറക്കിയത്. ബ്ലാസ്റ്റ് രോഗം വ്യാപിച്ച സമയത്ത് തുടർമഴയും ഇൗർപ്പവും കൂടുതലുള്ള പ്രതികൂല കാലാവസ്ഥ രോഗവ്യാപനത്തിന് ആക്കം കൂട്ടുകയായിരുെന്നന്നും കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
2019 ഡിസംബറിലാണ് കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി ഗവേഷണ കേന്ദ്രം മനുവർണ വിത്ത് വികസിപ്പിച്ചത്. 128-138 ദിവസംകൊണ്ട് വിളവെടുക്കുന്ന അത്യുൽപാദന ശേഷിയുള്ള വിത്താണിത്. മണ്ണിെൻറ ലവണ സ്വഭാവം വലിയ അളവിൽ ചെറുത്തുനിൽക്കാനും കഴിയും. ഒരു ചെടിയിൽ കൂടുതൽ കതിരുകളുണ്ടാകും. ഗുണനിലവാരമുള്ള അരിയാണ് മനുവർണയുടേത്. ഇലചുരുളുന്നതടക്കം പല രോഗങ്ങളെയും ചെറുത്തുനിൽക്കാൻ കഴിയുന്ന ഈയിനം നെല്ലിന് പക്ഷേ, കാർഷിക സർവകലാശാലയുടെതന്നെ മനുരത്ന ഇനവുമായി താരതമ്യം ചെയ്യുേമ്പാൾ ബ്ലാസ്റ്റ് േരാഗത്തെ ചെറുക്കാനുള്ള ശേഷി കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 31 ലക്ഷം രൂപ പാട്ട തുക ഉൾപ്പെടെ 1.23 കോടി രൂപ ചെലവിലാണ് ചീക്കല്ലൂരിൽ 240 ഏക്കറിൽ നെൽകൃഷി ചെയ്തത്. 700 ടൺ നെല്ലും 15,000 കറ്റ പുല്ലും ഉൾപ്പെടെ 2.15 കോടി രൂപ വരുമാനം പ്രതീക്ഷിച്ച കർഷകർക്ക് നിരാശ ബാക്കി.
കൃഷിയിറക്കാൻ വാങ്ങിയ വായ്പത്തുകയോ കന്നുകാലികൾക്ക് കൊടുക്കാനുള്ള വയ്ക്കോലോ ലഭിക്കാതെ കർഷകർ ദുരിതത്തിലായി. കൃഷി വകുപ്പിെൻറ നിർദേശ പ്രകാരം അത്യുൽപാദനശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള നെൽവിത്ത് കൃഷി ചെയ്ത കർഷകർക്കാണ് ഒരു വർഷത്തെ അധ്വാനവും കൃഷിച്ചെലവും പാഴായത്. കൃഷിയിറക്കി 40 ദിവസത്തിനു ശേഷം രോഗം കണ്ടുതുടങ്ങി. അതേസമയം, തൊട്ടടുത്ത പാടങ്ങളിൽ കൃഷിചെയ്ത ആതിര, ജയ തുടങ്ങിയ ഇനങ്ങൾക്കൊന്നും രോഗലക്ഷണങ്ങളില്ല. തങ്ങൾക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യെപ്പട്ട് കർഷകർ സമരം നടത്തിയിരുന്നു.
'ഒരു സൂചന നൽകിയിരുന്നെങ്കിൽ ആ വിത്ത് വാങ്ങില്ലായിരുന്നു'
വയനാട് പോലുള്ള സ്ഥലങ്ങൾക്ക് യോജിച്ചതല്ല മനുവർണ നെൽവിത്ത് എന്ന കാര്യം സർവകലാശാല അധികൃതർ തങ്ങളോട് പറഞ്ഞില്ലെന്ന് കർഷകനായ രാജീവ് മാരാർ പറയുന്നു. 'മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് 250ഓളം ഏക്കറിലേക്കായി 4600 കിലോ വിത്താണ് ഞങ്ങൾ വാങ്ങിയത്. ഞങ്ങൾ വയനാട്ടിൽനിന്നാണെന്ന് അവേരാട് പറഞ്ഞിരുന്നു. ഈയിനം വിത്ത് ഹൈറേഞ്ചിന് യോജിച്ചതല്ലെന്ന് അവർ ഒരു സൂചന നൽകിയിരുന്നെങ്കിൽ അത്രയധികം വിത്ത് ഒരിക്കലും ഞങ്ങൾ വാങ്ങില്ലായിരുന്നു'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

