കാട്ടാനക്കൊല; അനാസ്ഥ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. വയനാട് ജില്ല കലക്ടറും നോർത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
റാപിഡ് റെസ്പോൺസ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും അധികൃതർ നിസംഗത പാലിച്ചതായി പരാതിയിൽ പറയുന്നു. ശാസ്ത്രീയ മാർഗത്തിലുടെ മാത്രമേ മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ കഴിയുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
കർണാടക വനാതിർത്തിയിൽ കാട്ടാന ശല്യം രൂക്ഷം
പുൽപള്ളി: ബന്ദിപ്പുർ കടുവ സങ്കേതത്തിലെ ഗുണ്ടറ വനപ്രദേശത്തു നിന്നിറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലക്ക് ഭീഷണിയായി. വനാതിർത്തിയിലെ കന്നാരം പുഴയോടു ചേർന്ന് നൂറുകണക്കിനു കുടുംബങ്ങളും ഉന്നതികളുമുണ്ട്. വനാതിർത്തിയിലെ തൂക്കുവേലി തകർത്താണ് ആന നാട്ടിലെത്തി കൃഷി നശിപ്പിക്കുന്നത്. മരങ്ങൾ തള്ളിയിട്ടും ദൂരെനിന്ന് മരക്കൊമ്പ് ഒടിച്ചു കൊണ്ടുവന്നിട്ടും വേലി തകർക്കുന്നു.
മാടപ്പള്ളി ഉന്നതിയിൽ വീടുകളുടെ ഇടയിലൂടെ രാത്രി ആനകൾ കടന്നുപോകുകയാണ്. വ്യാഴാഴ്ച രാത്രി കാടിറങ്ങിയ ആനകൾ മുദ്ദള്ളി തോട്ടിലൂടെ മാടപ്പള്ളിക്കുന്ന് പാലത്തിനടിയിലൂടെയാണ് ശശിമല പാടത്തിറങ്ങിയത്. വടക്കെക്കുടിയിൽ ഫ്രാൻസിസ്, ഐക്കര സുനിൽ എന്നിവരുടെ സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. കപ്പ, വാഴ, ചേന എന്നിവയാണ് നശിപ്പിച്ചത്. ഫ്രാൻസിസിന്റെ സ്ഥലത്തിനരികിലെ വേലികളും നശിപ്പിച്ചു. പുലർച്ച നടക്കാനിറങ്ങുന്നവരും ജോലിക്കു പോകുന്നവരുമെല്ലാം ആശങ്കയിലാണ്. കാട്ടാന ശല്യത്തിന് സത്വര പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

