കാർഷിക ജോലികൾ പറന്ന് ചെയ്യാം
text_fieldsപൊഴുതന എച്ച്.എം.എല്‍ പ്ലാന്റേഷനില്‍ നടന്ന ഡ്രോണ്‍ സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ നിന്ന്
കൽപറ്റ: കാര്‍ഷിക ജോലികള്‍ എളുപ്പമാക്കാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്ന് തളിക്കുന്നതുമടക്കം കാര്‍ഷിക ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ പരിചയപ്പെടുത്തിയ കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ പൊഴുതനയിലെ ആദ്യ പ്രദര്‍ശനം ശ്രദ്ധേയമായി.
പൊഴുതന എട്ടാം വാര്‍ഡിലെ എച്ച്.എം.എല്‍ പ്ലാന്റേഷനില്‍ നടന്ന പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
പൊഴുതന കൃഷി ഓഫിസര്‍ അമല്‍ വിജയ്, കൃഷി അസി. എൻജിനീയര്‍ പി.ഡി. രാജേഷ്, വര്‍ക്ക് സൂപ്രണ്ട് എ.യൂനുസ് എന്നിവര്‍ നേതൃത്വം നല്കി.കേന്ദ്ര സര്‍ക്കാറിന്റെ എസ്.എം.എ.എം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകളാണ് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത്.
നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് സബ്സിഡിയുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.
ഡ്രോണ്‍ സാങ്കേതിക വിദ്യ നേട്ടങ്ങൾ
- വിളയുടെ വളര്‍ച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കല്‍ എന്നിവ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും.
- ഡ്രോണിലൂടെ ഒരേ അളവില്‍ വളവും കീടനാശിനിയും കൃഷിയിടത്തില്‍ സ്പ്രേ ചെയ്യാനാകും.
- തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാം. കൃഷിയിടങ്ങളില്‍ നിരീക്ഷണം ഉറപ്പാക്കാം.
- കാര്‍ഷിക രംഗം സ്മാര്‍ട്ടാകുന്നതോടെ കൂലി ചെലവ് കുറവുണ്ടാകുന്നതോടൊപ്പം കര്ഷകന് അധിക വരുമാനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

