ചൂട് താങ്ങാനാകാതെ വളർത്തുമൃഗങ്ങൾ; കഴിഞ്ഞദിവസം ചത്തത് നാല് പശുക്കൾ
text_fieldsപുല്‍പള്ളി: ജില്ലയിൽ ശക്തമായ ചൂട് തുടരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ശക്തമായ ചൂട് താങ്ങാനാവാതെ പശുക്കള്‍ ചത്തു. ശശിമല, പാടിച്ചിറ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം നാല് പശുക്കളാണ് ചത്തത്. തീറ്റയും വെള്ളവുമെടുക്കാനാകാതെ അഞ്ചോളം പശുക്കള്‍ അവശനിലയിലാണ്.
ചെറിയമ്പനാട്ട് അപ്പച്ചന്‍, പള്ളിക്കമലില്‍ തടത്തില്‍ രവി എന്നിവരുടെ പശുക്കളാണ് ചത്തത്. തടത്തില്‍ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവപ്പശുക്കള്‍ തൊഴുത്തില്‍ അവശനിലയിലാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് പശുക്കള്‍ കുഴഞ്ഞ് വീഴുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അടിക്കടി ശ്വാസം വലിക്കുന്നതും ക്ഷീണം നേരിടുന്നതുമാണ് പ്രശ്‌നം.
ചെറിയമ്പനാട്ട് അപ്പച്ചന്റെ ഫാമില്‍ ഫാനുകളും ഷവറുകളും സ്ഥാപിച്ചിട്ടും പശുക്കള്‍ ചാവുകയാണ്. ശരീരത്തിലെ ജലാംശം വാര്‍ന്ന് പോകുന്നതാണ് കാരണം. മുന്തിയ ഇനത്തില്‍പ്പെട്ട പശുക്കളാണ് ചുടിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തളര്‍ന്ന് വീഴുന്നത്. വായ്പയെടുത്തും മറ്റും പശുക്കളെ വാങ്ങിയ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായത്. ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ജാഗ്രത പാലിക്കണം
വരൾച്ച ശക്തമായ സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് പാടിച്ചിറ വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി അരവിന്ദ് പറഞ്ഞു. പകൽ സമയത്ത് ധാരാളം ശുദ്ധജലം നൽകുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം ഉറപ്പാക്കുകയും ചെയ്യണമെന്ന് അവർ പറഞ്ഞു. പകൽ സമയം കന്നുകാലികളെ തൊഴുത്തിന് പുറത്ത് ഇറക്കി കെട്ടരുതെന്നും കാലികൾക്ക് എന്തെങ്കിലും അവശത കണ്ടാൽ മൃഗാശുപത്രിയെ സമീപിക്കണമെന്നും ഡോ. ലക്ഷ്മി അരവിന്ദ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

