മാനന്തവാടി ഡിപ്പോയിൽ ഡീസൽ ക്ഷാമം
text_fieldsഡീസൽ ക്ഷാമത്തെ തുടർന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസുകൾ
നിർത്തിയിട്ടിരിക്കുന്നു
മാനന്തവാടി: ഡീസൽ ക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ തിങ്കളാഴ്ച ഗ്രാമീണ സർവിസുകൾ ഉൾപ്പെടെ മുടങ്ങി. ഡീസൽ നൽകിയിരുന്ന സ്വകാര്യ പമ്പിന് കുടിശ്ശികയായ തുക നൽകാത്തതാണ് ഇന്ധനം മുടങ്ങാൻ കാരണമെന്ന് സൂചന. ഇതു മൂലം ഗ്രാമീണ മേഖലയിൽ യാത്രാക്ലേശം രൂക്ഷമായി.മാനന്തവാടി കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കടക്കമുള്ള ദീർഘദൂര സര്‍വിസുകളും തടസ്സപ്പെട്ടു. രാവിലെ 6.40, 7.25, 7.45 തുടങ്ങിയ സര്‍വിസുകളാണ് മുടങ്ങിയത്.
രാവിലെ ഒമ്പതിന് ഗ്രാമീണ സർവിസുകളും മുടങ്ങി. ഇതോടെ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ട വിദ്യാർഥികളും സമയത്ത് എത്താനാകാതെ വലഞ്ഞു. കെ.എസ്.ആര്.ടി. സി ബസുകളില്‍ ഡീസലടിക്കുന്ന കണിയാരത്തെ പമ്പില്‍ 60 ലക്ഷത്തോളം രൂപ കുടിശ്ശികയുള്ളതായാണ് വിവരം. ദിനംപ്രതി 8,000 ലിറ്റർ ഡീസലാണ് മാനന്തവാടി ഡിപ്പോക്ക് ആവശ്യം. കുടിശ്ശിക തുകയിൽ കുറച്ച് പണം ലഭിച്ചതോടെ ഉച്ചയോടെ മുതല്‍ ഡീസല്‍ ക്ഷാമം പരിഹരിച്ചു. സര്‍വിസുകള്‍ തടസ്സപ്പെട്ടിട്ടില്ലെന്നും മറ്റിടങ്ങളില്‍ നിന്നും ഡീസല്‍ സംഘടിപ്പിച്ച് സര്‍വിസുകള്‍ നടത്തിയെന്നുമാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍ നല്കുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

