Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊട്ടടുത്ത് കബനി നദി: എന്നിട്ടും വെള്ളമില്ലാതെ ചേകാടിപ്പാടം

text_fields
bookmark_border
തൊട്ടടുത്ത് കബനി നദി: എന്നിട്ടും വെള്ളമില്ലാതെ ചേകാടിപ്പാടം
cancel
camera_alt

ചേ​കാ​ടി​പ്പാ​ട​ത്തെ പാ​ടം

പുൽപള്ളി: തൊട്ടടുത്ത് കബനി നദിയുണ്ടെങ്കിലും വെള്ളമില്ലാതെ ഉഴലുകയാണ് ചേകാടിപ്പാടത്തെ കർഷകർ. മഴയില്ലാത്തതും വൈദ്യുതി മുടക്കവും കൂനിൻമേൽകുരുവാണ്. കടംവാങ്ങിയും മറ്റുമാണ് പലരും കൃഷിയിറക്കിയത്. കൃഷിനശിച്ചാൽ ഇവരെല്ലാം വലിയ കടക്കെണിയിലാകും. വനത്തിനുള്ളിലെ മുടവൻകരയിൽനിന്ന്‌ പാടത്തേക്ക് വെള്ളമെത്തിക്കുന്ന കനാൽ പലയിടത്തും തകർന്നുകിടക്കുകയാണ്. വനത്തിനുള്ളിൽനിന്ന്‌ നാലുകിലോമീറ്ററോളം ദൂരം കനാലിലൂടെ വെള്ളമെത്തിച്ചാണ് പാടത്ത് വിതരണംചെയ്തിരുന്നത്. കനാൽ നവീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. പാടത്ത് കളപറിച്ച് വളമിടാനുള്ള സമയമെല്ലാം കഴിഞ്ഞുപോയി. വെള്ളമില്ലാത്തതിനാൽ കർഷകർ വളപ്രയോഗം നടത്തിയിട്ടില്ല.

താളംതെറ്റിയ കാലവർഷമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ ചേകാടിയിലെ പരമ്പരാഗത നെൽക്കർഷകർ മുന്നോട്ടെങ്ങനെ കൃഷി സംരക്ഷിക്കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ഇത്തവണ കാലവർഷം ചതിച്ചതോടെ കർഷകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.

വൈകിയാണ് വിത്തിട്ടത്, ഓണത്തിനുമുമ്പ് ഞാറുനാട്ടി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ മഴമാറി വെയിൽ കനത്തതോടെ പാടങ്ങൾ വരണ്ടുണങ്ങി വിണ്ടുകീറിയിരിക്കുകയാണ്. ചേകാടി ജലസേചനപദ്ധതിയെയും മുടവൻകര കനാലിലെ വെള്ളത്തെയും ആശ്രയിച്ചാണ് ചേകാടിയിലെ 250 ഏക്കറോളം വരുന്ന പാടത്തെ നെൽക്കൃഷി. പരമ്പരാഗതമായി സുഗന്ധനെല്ലിനങ്ങളായ ജീരകശാലയും ഗന്ധകശാലയുമടക്കം കൃഷിചെയ്യുന്ന ജില്ലയിലെ രണ്ടാമത്തെ വലിയ പാടശേഖരമാണിത്.

നിലവിലെ സാഹചര്യത്തിൽ ചേകാടി പാടശേഖരത്തിലെ എല്ലാഭാഗത്തേക്കും ജലസേചനം എത്തിക്കാനാവുന്നില്ലെന്നാണ് ചേകാടി പാടശേഖര സമിതി പ്രസിഡന്റ് വി.എൻ. ശിവപ്രസാദ് പറയുന്നത്. വിലങ്ങാടി, വീരാടി ഭാഗങ്ങളിലേക്ക് തീരേ വെള്ളമെത്തുന്നില്ല. ചേകാടി ജലസേചനപദ്ധതി പ്രവർത്തിക്കുന്നുണ്ടെങ്കിലും വൈദ്യുതിനിയന്ത്രണത്താൽ വൈദ്യുതിമുടക്കം പതിവായതിനാൽ പമ്പിങ് കൃത്യമായി നടത്താനാവുന്നില്ല. വൈദ്യുതിവരുന്ന സമയംനോക്കി രാത്രിയും പകലുമെല്ലാം പമ്പിങ് നടത്തുന്നുണ്ടെങ്കിലും എല്ലായിടത്തേക്കും വെള്ളമെത്തുന്നില്ല.

ഇനിയും പാടത്ത് വെള്ളമെത്തിയില്ലെങ്കിൽ ഏതാനുംദിവസത്തിനുള്ളിൽ കൃഷിമുഴുവൻ നശിക്കുമെന്നാണ് കർഷകർ പറയുന്നത്. ചേകാടിപ്പാടത്ത് കൃഷിയിറക്കുന്ന കർഷകരിൽ ബഹുഭൂരിപക്ഷവും ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

സ്വന്തം സ്ഥലത്തിനുപുറമേ പാട്ടത്തിനെടുത്ത സ്ഥലത്തും അവർ കൃഷിചെയ്യുന്നുണ്ട്. പാടത്ത് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാതായതോടെ ഈ കർഷകരെല്ലാം വലിയ ആശങ്കയിലാണ്. വനത്താൽ ചുറ്റപ്പെട്ട ചേകാടിപ്പാടത്ത് മാൻ, കാട്ടാന, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kabani River nearby: Still, Chekadipadam without water
Next Story