അതിതീവ്ര മഴക്ക് സാധ്യത; ബുധൻ, വ്യാഴം ചുവപ്പ് ജാഗ്രത
text_fieldsകൽപറ്റ: വയനാട് ജില്ലയില്‍ ആഗസ്റ്റ് മൂന്നിനും നാലിനും അതിതീവ്ര മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദേശവുമായി ജില്ല ഭരണകൂടം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ ചുവപ്പ് ജാഗ്രത നിർദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയത്. ആഗസ്റ്റ് അഞ്ചിന് വെള്ളിയാഴ്ച ശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ സാധാരണ മഴക്ക് സാധ്യതയുള്ള മഞ്ഞ ജാഗ്രത നിർദേശമാണുള്ളത്. തിങ്കളാഴ്ച വൈകിട്ട് മുതൽ ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ചുവപ്പ് ജാഗ്രത നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ എ. ഗീത അറിയിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍ ഖനനത്തിനും വിലക്കുണ്ട്. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, വൈദ്യുതി വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കും ജില്ല ഭരണകൂടം പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല, താലൂക്ക് തലങ്ങള്‍ക്ക് പുറമെ പഞ്ചായത്ത്തലത്തിലും പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി പ്രവർത്തിക്കാൻ നിർദേശം നൽകി. വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കും. ഒറ്റപ്പെടാന്‍ സാധ്യതയുള്ള കോളനികളില്‍ ഭക്ഷ്യപദാര്‍ഥങ്ങളും മറ്റ് സഹായങ്ങളും സുരക്ഷയും ഒരുക്കാന്‍ നിര്‍ദേശം നല്‍കി. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം.
സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശം നൽകി. മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും അപകട സാധ്യത മേഖലകളിലുള്ളവരും അവിടങ്ങളിലുള്ളവരും തദ്ദേശ സ്ഥാപനങ്ങളും തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കും
ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വനപ്രദേശത്ത് താമസിക്കുന്ന പട്ടിക വര്‍ഗ കുടുംബങ്ങളേയും മലയോര മേഖലകളിലെ ലയങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് ജില്ല കലക്ടര്‍ നിർദേശം നല്‍കി. മലയോര പ്രദേശങ്ങളിലേക്കുളള ട്രക്കിങ്ങും നിര്‍ത്തിവെച്ചിട്ടുണ്ട്.
കുറിച്യര്‍ മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിർദേശം
വൈത്തിരി താലൂക്കിലെ കുറിച്യര്‍ മല - മേല്‍മുറി പ്രദേശത്തെ കുന്നിന്‍ മുകളിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി വനം വകുപ്പിന് നിർദേശം നല്‍കി. വെള്ളക്കെട്ടിനോട് ചേര്‍ന്ന നീര്‍ച്ചാലിന്റെ ആഴം കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികള്‍ സ്വീകരിക്കാനാണ് സൗത്ത് വയനാട് ഡി.എഫ്.ഒ യോട് നിർദേശിച്ചത്. ജിയോളജിസ്റ്റ്, വൈത്തിരി തഹസില്‍ദാര്‍, പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ നീര്‍ച്ചാലിന് ആഴം കൂട്ടി അപകട ഭീഷണി ഒഴിവാക്കാമെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ മാസം എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തടാകത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
- അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലെ ആളുകൾ നടപടികളുമായി സഹകരിക്കണം
- അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മാറി താമസിക്കണം
- ദുരന്തസാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കിവെക്കണം
- ശക്തമായ മഴ പെയ്യുമ്പോൾ പുഴകള്‍ക്ക് കുറുകെ കടക്കാനും പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാനും പാടില്ല
- ജലാശയങ്ങള്‍ക്ക് മുകളിലെ മേൽപാലങ്ങളില് കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല
- അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ തയാറെടുപ്പുകള്‍ നടത്തണം
- മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ലതല കണ്‍ട്രോള്‍ റൂം: 04936 204151 , 8078409770, 9526804151
സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 04936 223355
മാനന്തവാടി താലൂക്ക്: 04935 241111
വൈത്തിരി താലൂക്ക്:04936 256100
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.