യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
text_fieldsമീനങ്ങാടി: ഫുട്പാത്തില്വെച്ച് യുവാവിനെ കുപ്പി ഗ്ലാസുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേരെ മീനങ്ങാടി പൊലീസ് പിടികൂടി. മീനങ്ങാടി സ്വദേശികളായ കൃഷ്ണഗിരി, ഞെണ്ടുകുളത്തില്‍ വീട്ടില്‍ ജോണി ജോര്‍ജ് (41), മൈലമ്പാടി, വിണ്ണംപറമ്പില്‍ വീട്ടില്‍ എം. വിഷ്ണു(24), മൈലംമ്പാടി പള്ളികുളങ്ങര വീട്ടില്‍ പി.എ. അഭിജിത്ത് (23) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇവരെ ചിത്രഗിരിയില്‍ അഭിജിത്തിന്റെ ബന്ധുവിന്റെ പറമ്പില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പിടികൂടിയത്. മൂന്നുപേരും നിരവധി കേസുകളില്‍ പ്രതികളാണ്. ജോണി ജോര്‍ജിന് മേപ്പാടി, സുൽത്താൻ ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിലും വിഷ്ണുവിന് മീനങ്ങാടി സ്റ്റേഷനിലും അഭിജിത്തിന് മേപ്പാടി, വൈവത്തിരി, തൊണ്ടര്‍നാട് സ്റ്റേഷനുകളിലും കേസുകളുണ്ട്.
ബാറിനുള്ളില്‍ യുവാവിന്റെ കൈ തട്ടിവീണ് പൊട്ടിയ സോഡാകുപ്പിയുടെ പണമടക്കാന്‍ യുവാവ് വിസമ്മതിച്ചെന്ന് ആരോപിച്ചായിരുന്നു ബാറിന് പുറത്തുള്ള ഫുട്പാത്തില്വെച്ച് ക്രൂരമര്‍ദനം നടന്നത്. കഴിഞ്ഞ മാസം 20ന് രാത്രിയോടെയാണ് സംഭവം. എസ്.ഐ എം. വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ശിവദാസന്‍, സുരേഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രാജു, ക്ലിന്റ്, രവീന്ദ്രന്, വിനോയ്, ഖാലിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.