സി വിജില്‍ ആപ്പ് മുഖേന ഇതുവരെ ലഭിച്ചത് 282 പരാതികള്‍
text_fieldsകൽപറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 282 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചതായി നോഡല്‍ ഓഫിസര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ സി വിജില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ചട്ടലംഘനം നടക്കുന്നത് കണ്ടാല്‍ ആപ്പിലെ കാമറ ബട്ടണ്‍ അമര്‍ത്തി ഫോട്ടോയോ (പരമാവധി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള) വീഡിയോ എടുക്കുക. ആപ് ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ജി.പി.എസ് വഴി ലൊക്കേഷന്‍ രേഖപ്പെടുത്തും. ഇത് അധികൃതര്‍ക്ക് കൃത്യസ്ഥലം കണ്ടെത്താന്‍ സഹായിക്കുന്നു. ഫോണ്‍ ഗാലറിയിലുള്ള പഴയ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പരാതി കണ്‍ട്രോള്‍ റൂമിലേക്ക് പോകും. തുടര്‍ന്ന് പരാതിക്കാരന് ഒരു യുണീക് ഐ.ഡി ലഭിക്കും. ഇത് ഉപയോഗിച്ച് പരാതിയുടെ പുരോഗതി നിരീക്ഷിക്കാം.
പരാതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ അത് ഫീല്‍ഡ് യൂനിറ്റിന് കൈമാറും. 15 മിനിറ്റിനുള്ളില്‍ ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തും. 60 മിനിറ്റിനുള്ളില്‍ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന മറുപടി ലഭിക്കും. ഈ ആപ്പിലെ കാമറ ഉപയോഗിച്ച് തത്സമയം എടുക്കുന്ന ദൃശ്യങ്ങള്‍ മാത്രമേ പരാതിയായി സ്വീകരിക്കുകയുള്ളൂ. സംഭവസ്ഥലത്തുനിന്ന് ഫോട്ടോയോ വീഡിയോയോ നേരിട്ട് എടുത്ത് അപ്ലോഡ് ചെയ്യണം. പരാതി നല്‍കുന്ന വ്യക്തിക്ക് വേണമെങ്കില്‍ തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താതെ അജ്ഞാതനായി പരാതി സമര്‍പ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

