പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18കാരന്‍ പിടിയിൽ
text_fieldsയദു കൃഷ്ണ
കല്‍പറ്റ: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18കാരന്‍ പിടിയില്‍. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)നെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.
2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പൊലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് 'മുണ്ടേരി തിങ്ങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തുകയും ചെയ്തു. എന്നാല്‍, യദുവിന് അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ 2026 മാർച്ചിൽ കുറ്റകൃത്യം ആവര്‍ത്തിക്കുകയും ഇയാള്‍ക്കെതിരെ പരാതി ലഭിക്കുകയുമായിരുന്നു.
മറ്റു രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരായ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

