Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:35 AM IST Updated On
date_range 19 March 2022 5:35 AM IST12 മുതല്‍ 14 വരെ പ്രായക്കാർക്ക് വാക്‌സിനേഷന്‍ തുടങ്ങി
text_fieldsbookmark_border
കൽപറ്റ: 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ജില്ലയില്‍ തുടങ്ങി. പുതുതായി വികസിപ്പിച്ച കോര്‍ബിവാക്‌സ് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന കുത്തിവെപ്പില്‍ 192 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ മുഖ്യാതിഥിയായി. ഡോ. ഹസ്‌ന സെയ്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡി.പി.എച്ച് എന്‍. സൗമിനി ചിത്രകുമാര്‍, സ്റ്റാഫ് നഴ്‌സ് ബിന്ദുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാബി, റിന്‍സി സെബാസ്റ്റ്യന്‍, എസ്. ലിനു, പി. സിഫാനത്ത്, എം. മഞ്ജുഷ, ദിവ്യ, ഡോക്ടേഴ്‌സ് ഫോര്‍ യു സംഘടനാ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ 12 വയസ്സ് പൂര്‍ത്തിയായവരും 15 വയസ്സില്‍ താഴെയുള്ളവരുമായിരിക്കണം. നിലവില്‍ ജില്ലയില്‍ ഈ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 35,751 പേരാണ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും മാര്‍ച്ച് 18 മുതല്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ലഭ്യമാകും. ഇതിന് പുറമെ ആരോഗ്യസ്ഥാപനങ്ങളില്‍ വെച്ച് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് നല്‍കി വരുന്നതായും രണ്ടു വിഭാഗത്തിലുംപെട്ട മുഴുവന്‍ ആളുകളും വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന അഭ്യർഥിച്ചു. FRIWDL8 തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു വാക്‌സിനേഷന്‍ ഉദ്ഘാടനംചെയ്യുന്നു നെന്മേനി പഞ്ചായത്ത് ഭരണസമിതി നിലപാട് ജനാധിപത്യ വിരുദ്ധം -സി.പി.എം സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്ത് സി.ഡി.എസ് എക്സിക്യൂട്ടിവിലേക്ക് വനിത പഞ്ചായത്ത് അംഗങ്ങളിൽനിന്നും എക്സ് ഒഫിഷ്യോ അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നിർദേശിച്ച സുജ ജെയിംസിനെ ഒഴിവാക്കിയ നെന്മേനി പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം നെന്മേനി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വനിതാ പഞ്ചായത്ത് അംഗങ്ങളിൽനിന്നും അഞ്ചുപേരെയാണ് സി.ഡി.എസ് എക്സിക്യൂട്ടിവിലേക്ക് അനൗദ്യോഗിക അംഗങ്ങളായി തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് തീരുമാനിച്ചപ്പോൾ യു.ഡി.എഫിന് നാലും എൽ.ഡി.എഫിന് ഒന്നും പ്രതിനിധികളെ നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി യോഗത്തിൽ അറിയിച്ചതും എൽ.ഡി.എഫ് അംഗങ്ങൾ അത് അംഗീകരിച്ചതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ആറാം വാർഡ് പഞ്ചായത്ത് അംഗമായ സുജ ജെയിംസിനെ എൽ.ഡി.എഫ് പ്രതിനിധിയായി നിർദേശിക്കുകയാണ് ചെയ്തത്. എന്നാൽ, സുജ ജെയിംസിനെ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല എന്നും അവർ ഞങ്ങളെ ഭരിക്കാൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞാണ് നാമനിർദേശം തള്ളിയത്. പഞ്ചായത്ത് ഭരണസമിതിയുടെ നെറികേടുകളെ ചോദ്യം ചെയ്യുന്നതിന്റെ പ്രതികാരമെന്നോണം സുജ ജെയിംസിനെ അപമാനിക്കാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നടന്ന അപവാദ പ്രചാരണത്തിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ സുജ ജെയിംസിനെ തള്ളിയത്. എൽ.ഡി.എഫ് പ്രതിനിധിയെ ഞങ്ങൾ തീരുമാനിക്കും എന്ന പഞ്ചായത്ത് ഭരണസമിതിയുടെ ധാർഷ്ട്യം അംഗീകരിക്കില്ല. യോഗത്തിൽ സി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സുരേഷ് താളൂർ, പി.കെ. രാമചന്ദ്രൻ, കെ.കെ. പൗലോസ്, എം.എസ്. ഫെബിൻ, അശോകൻ ചൂരപ്ര, വി.പി. ബോസ്, ടി.പി. ഷുക്കൂർ എന്നിവർ സംസാരിച്ചു. ജി.എസ്.ടി വ്യാപാരികൾക്ക് വിനയാകുന്നു -മർച്ചന്റ്സ് അസോ. സുൽത്താൻ ബത്തേരി: ജി.എസ്.ടി നടപ്പാക്കുന്നതിലെ താളപ്പിഴകൾ വ്യാപാരികൾക്ക് വിനയാകുന്നതായി സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, ജി.എസ്.ടി കമീഷണർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. വ്യാപാരികളുടെ മനഃപൂർവമല്ലാത്ത തെറ്റുകൾക്ക് ജി.എസ്.ടി വകുപ്പ് വൻ തുകയാണ് ഈടാക്കുന്നത്. വകുപ്പിന്റെ തെറ്റും വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജി.എസ്.ടി.ആർ - ഒന്ന് ഫയൽ ചെയ്യാൻ വൈകിയവർക്ക് ജി.എസ്.ടി കൗൺസിൽ കൊണ്ടുവന്ന 'ആംനസ്റ്റി സ്കീം' കേരളത്തിൽ ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ല. ആറ് മാസം റിട്ടേൺ ഫയൽ ചെയ്യാത്ത എല്ലാ വ്യാപാരികളുടേയും രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത ചരിത്രമാണ് സംസ്ഥാനത്തുള്ളത്. 2017 മുതൽ 2020 വരെയുള്ള പിഴവുകൾ നിരുപാധികം പിൻവലിക്കണമെന്നാണ് മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യം. നിലവിൽ 850ഓളം അംഗങ്ങൾ സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷനിലുണ്ട്. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഏതാനും മാസം മുമ്പ് 50ഓളം അംഗങ്ങൾ മാത്രമാണ് സംഘടനയിൽനിന്നും വിട്ടുപോയത്. പ്രസിഡന്റ് സി. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി സാബു എബ്രഹാം, ട്രഷറർ കെ.ആർ. അനിൽകുമാർ, ജോബിഷ് ജോസഫ്, റസാഖ്, അബ്ദുസമദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story