Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTക്വാറി: കലക്ടറുടെ നിലപാട് നിരാശജനകം -ആക്ഷന്‍ കമ്മിറ്റി
text_fieldsbookmark_border
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ക്വാറികള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിലും തടയുന്നതിലും കലക്ടര്‍ സ്വീകരിക്കുന്ന നിലപാട് നിരാശജനകമെന്ന് ആക്ഷന്‍ കമ്മിറ്റി. കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ അനധികൃത സ്‌ഫോടനം, വന്‍തോതിലുള്ള മണ്ണുനീക്കം ചെയ്യല്‍, പാസുകളില്‍ കൃത്രിമം നടത്തല്‍ എന്നിവ ക്വാറികൾ ചെയ്യുന്നു. ഇക്കാര്യം കലക്ടര്‍, സബ് കലക്ടര്‍ എന്നിവരെ ഫോണിലൂടെയും മറ്റും വിളിച്ചറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് ക്വാറിഭൂമി രേഖയില്‍ കൃത്രിമം കാണിച്ചാണ് ലൈസന്‍സ് നേടിയെടുത്തതെന്നും രേഖകള്‍ മാസങ്ങള്‍ക്കുമുമ്പ് കലക്ടര്‍ക്ക് ആക്ഷന്‍ കമ്മിറ്റി നല്‍കിയിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരന്വേഷണവും ഉണ്ടായില്ല. ക്വാറി പ്രദേശത്തുനിന്നു വ്യാപകമായി മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ക്വാറി പ്രദേശത്ത് കൂമ്പാരമാക്കിയ മണ്ണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ഒലിച്ചിറങ്ങി സമീപ പ്രദേശങ്ങളില്‍ എത്തിയത് പരിസരവാസികളില്‍ വന്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ അനുവദനീയമായ പരിധിയെക്കാള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തുന്നു. കാലവര്‍ഷം ശക്തമായാല്‍ ക്വാറികള്‍ താൽക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും. ഇത് മുന്നില്‍ക്കണ്ട് കരിങ്കല്ല് യഥേഷ്ടം സംഭരിക്കാനാണ് ക്വാറി ഉടമകള്‍ ശ്രമിക്കുന്നത്. ക്വാറി ജനവാസ മേഖലയില്‍ സൃഷ്ടിക്കുന്ന ഭീഷണി കലക്ടറെ നേരിൽകണ്ട് ആക്ഷന്‍ കമ്മിറ്റി ബോധിപ്പിച്ചെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ തനിക്ക് ഇടപെടാന്‍ കഴിയൂ എന്നാണ് കലക്ടര്‍ മറുപടി നല്‍കിയതെന്ന് ഭാരവാഹികൾ ആരോപിച്ചു. ക്വാറിക്കെതിരെ പൊതുജനങ്ങള്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും വേണ്ട നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തിലെ മൂരിക്കാപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി കെ.എല്‍.ആര്‍ പരിധിയില്‍പെട്ട ഭൂമിയിലാണ് ഖനന പ്രവൃത്തി നടത്തുന്നത്. ഇത് സാധൂകരിക്കുന്ന രേഖകള്‍ റവന്യൂ വകുപ്പിൻെറ കൈവശമുണ്ടായിട്ടും ക്വാറി നിര്‍ത്തലാക്കുന്നതിനുള്ള നടപടി എടുക്കുന്നില്ല. ക്വാറികള്‍ക്കെതിരെ നീതിപൂർവമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ തയാറായില്ലെങ്കില്‍ സമരത്തിന് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ പി. കുഞ്ഞമ്മദ്, സലീം ബാവ, സി. ഷൈജല്‍, എ.ആർ. സുധീഷ്, ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു. MONWDL2 വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്ണ് ഒലിച്ചിറങ്ങിയ നിലയില്‍ മഴക്കാലപൂർവ ശുചീകരണം കൽപറ്റ: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം ആഭിമുഖ്യത്തിൽ മഴക്കാല പൂർവശുചീകരണം, മഴക്കുഴി നിർമാണം എന്നിവയുമായി ബന്ധപ്പെട്ട കാമ്പയിൻ 'മഴയെ വരവേൽക്കാം' ജില്ലയിൽ സംഘടിപ്പിച്ചു. ജില്ലയിലെ 54 ഹയർ സെക്കൻഡറി സ്കൂളുകളിലെ 2600 എൻ.എസ്.എസ് വളൻറിയർമാർ വീടുകളിലും പരിസരങ്ങളിലും ശുചീകരണത്തിലും മഴക്കുഴി നിർമാണത്തിലും ഏർപ്പെട്ടു. MONWDL3 അംഗൻവാടി പ്രവർത്തകരോടൊപ്പം ശുചീകരണത്തിലേർപ്പെട്ട എൻ.എസ്.എസ് വളൻറിയർമാർ മഴക്കാല പൂര്‍വശുചീകരണം കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ഓഫിസും പരിസരവും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരിച്ച് പഞ്ചായത്തില്‍ മഴക്കാല പൂർവ ശുചീകരണ കാമ്പയിന് തുടക്കമായി. പ്രസിഡൻറ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, ഷമീം പാറക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, പുഷ്പ മനോജ്, വത്സല നളിനാക്ഷന്‍, സിബിള്‍ എഡ്വേര്‍ഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക തുടങ്ങിയവർ നേതൃത്വം നല്‍കി. MONWDL4 തരിയോട് ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരം ശുചീകരിക്കുന്നു മഴക്കാലപൂർവ ശുചീകരണം പനമരം: സി.പി.എം പനമരം കരിമ്പുമ്മൽ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. വാർഡംഗം അജിത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.സി. വത്സല ടീച്ചർ, സി.എച്ച്. നാസർ, പാർട്ടി അംഗങ്ങളായ വാസു മോഹനൻ, ദിൽഷാദ്, കുഞ്ഞികൃഷ്ണൻ, റഷീദ്, മുരളി തുടങ്ങിയവർ നേതൃത്വം കൊടുത്തു. MONWDL5 സി.പി.എം പനമരം കരിമ്പുമ്മൽ ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ നടന്ന മഴക്കാലപൂർവ ശുചീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story