Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:31 AM IST Updated On
date_range 14 Jun 2022 5:31 AM ISTകേണിച്ചിറ ആശുപത്രിയിൽ സായാഹ്ന ഒ.പിയില്ല; രോഗികൾ വലയുന്നു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ഇല്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. ഉച്ചക്ക് ശേഷം മറ്റ് ആശുപത്രികളെ ആശ്രയിക്കാൻ ജനം നിർബന്ധിതരാവുകയാണ്. പഞ്ചായത്തിന്‍റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. കേണിച്ചിറ പൂതാടിക്കവലയിലാണ് കുടുംബാരോഗ്യ കേന്ദ്രമുള്ളത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. 300 ഓളം രോഗികൾ എല്ലാദിവസവും രാവിലെ ഒ.പിയിൽ എത്തുന്നു. യഥേഷ്ടം മരുന്നുകളുമുണ്ട്. മൂന്നു ഡോക്ടർമാരാണ് നിലവിലുള്ളത്. രാവിലെ ഒ.പിയിൽ രണ്ട് ഡോക്ടർമാരാണ് സാധാരണ ഉണ്ടാവാറ്. ഒരു ഡോക്ടർക്ക് ആരോഗ്യ ഉപ കേന്ദ്രങ്ങളുടെ ചുമതലയാണ്. നാല് ഡോക്ടർമാർ ഉണ്ടെങ്കിലേ സായാഹ്ന ഒ.പി തുടങ്ങാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വൈകുന്നേരം നാലുമണിക്ക് തുടങ്ങി രാത്രി എട്ട് വരെയെങ്കിലും തുടരുന്ന രീതിയിലുള്ള സംവിധാനം ഉണ്ടെങ്കിൽ ജനത്തിന് ഉപകാരമാകും. ഇപ്പോഴത്തെ അവസ്ഥയിൽ ഉച്ചയ്ക്ക് ശേഷം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും കൽപറ്റ ജനറൽ ആശുപത്രിയിലേക്കും പോകാൻ രോഗികൾ നിർബന്ധിതരാവുകയാണ്. ഇതിനു സാധിക്കാത്തവർ കേണിച്ചിറയിലെ സ്വകാര്യ ക്ലിനിക്കിനെ ആശ്രയിക്കുന്നു. വലിയ തിരക്കാണ് ദിവസവും ഇവിടെ അനുഭവപ്പെടുന്നത്. പുതിയ ഡോക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഡോക്ടർക്ക് താമസിക്കാൻ ആശുപത്രി വളപ്പിൽ ക്വാട്ടേഴ്സ് സൗകര്യവുമുണ്ട്. മുമ്പ് പി.എച്ച്.എസിയായിരുന്നപ്പോൾ ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയപ്പോൾ ഐ.പി വാർഡ് ഒഴിവാക്കി അവിടെ മറ്റ് സജ്ജീകരണങ്ങൾ ഒരുക്കി. സ്ഥലസൗകര്യമുണ്ടെങ്കിലും കൂടുതൽ കെട്ടിടങ്ങളുടെ അഭാവം ആശുപത്രി വികസനത്തിന് തടസമാകുന്നു. അതേസമയം, സായാഹ്ന ഒ.പി തുടങ്ങുന്നതിനു മുന്നോടിയായി ഡോക്ടറെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി സാബു പറഞ്ഞു. കൂടുതൽ താമസിക്കാതെ സായാഹ്ന ഒ.പി തുടങ്ങുമെന്ന് അവർ വ്യക്തമാക്കി. MONWDL4 കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രം സമരം സഹകരണ ബാങ്കിനെ തകർക്കാനെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിന് മുന്നിൽ ജനകീയ സമരസമിതിയുടെ പേരിൽ നടത്തുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെ ലക്ഷ്യം ബാങ്കിനെ തകർക്കുകയാണെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ മോശമായി ചിത്രീകരിക്കുന്നതിന് വായ്പ തട്ടിപ്പിൽ പെട്ട് വഞ്ചിതരായ ചില വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ബാങ്കിന് മുന്നിൽ സമരം നടത്തുകയാണ്. 2007ൽ കെ.എൽ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി ക്രമവിരുദ്ധമായി പലിശയിളവ് അനുവദിച്ചതോടെ രണ്ടു കോടി രൂപ നഷ്ടമുണ്ടാക്കി. ഇപ്പോൾ ആ തുക കോടികളായി മാറി. ആ കാലത്ത് തുടങ്ങിയതാണ് ബാങ്കിന്‍റെ തകർച്ച. പിന്നീടൊരിക്കലും ബാങ്കും ലാഭത്തിലെത്തിയിട്ടില്ലെന്ന് കമ്മിറ്റി പറഞ്ഞു. 2013ൽ യു.ഡി.ഫ് ഭരണസമിതി ആറു കോടിയിൽപരം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടത്തി. ആ തുക ഇപ്പോൾ എട്ട് കോടി 68 ലക്ഷം രൂപയായി. അന്നത്തെ പ്രസിഡന്‍റ് വിജിലൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരിക്കുകയാണ്. 2021 ജനുവരി 10ന് ചുമതല ഏറ്റെടുത്ത അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് കുറഞ്ഞ കാലംകൊണ്ട് വലിയ മാറ്റം ബാങ്കിൽ വരുത്താൻ സാധിച്ചു. കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി ജനങ്ങൾ ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റാൻ കഴിഞ്ഞു. തട്ടിപ്പ് നടത്തിയ മുഴുവൻ ആളുകളേയും നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനാവശ്യമായ ഇടപെടലുകൾ ഭരണസമിതി നടത്തിയിട്ടുണ്ട്. നിലവിൽ കൃഷിക്കാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരം ജനം തിരിച്ചറിയണമെന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ സജി മാത്യു, ടി.കെ. ശിവൻ, കെ.വി. പ്രേമരാജൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story