കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ
text_fieldsക്രിസ്തുരാജൻ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ തമിഴ്നാട്ടിലെ മുട്ടം ഉൾക്കടലിൽ മറൈൻ എൻഫോഴ്സ്മെന്‍റ് സംഘം കണ്ടെത്തിയപ്പോൾ
വിഴിഞ്ഞം: തീരത്ത്നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയി കാണാതായ മൂന്ന് തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വിഴിഞ്ഞത്ത്നിന്നും 41 കിലോമീറ്റർ ദൂരെ തമിഴ്‌നാട്ടിലെ മുട്ടം ഉൾക്കടലിൽ മറൈൻ എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ തെരച്ചലിലാണ് കണ്ടെത്തിയത്. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയ വേളി സ്വദേശി ബാബു (40) എന്നിവരെ ഉച്ചക്ക്1.30 ഓടെ വിഴിഞ്ഞം തീരത്തെത്തിച്ചു. വള്ളത്തിന്‍റെ എഞ്ചിൻ കേടായതിനെ തുടർന്ന് കാറ്റിന്‍റെ ദിശയിൽ വള്ളം ഒഴുകി തമിഴ്‌നാട്ടിൽ ഉൾക്കടലിൽ എത്തുകയായിരുന്നു.
ജൂൺ 28ന് വൈകീട്ട് മൂന്നോടെയാണ് ഇവർ വിഴിഞ്ഞത്ത് നിന്ന് വലിയവേളി സ്വദേശി ലിബിന്‍റെ ക്രിസ്തുരാജൻ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം വല വലിക്കാൻ താമസിച്ച ഇവർ തീരത്ത് നിന്ന് 33 കിലോമീറ്റർ അകലെ മീൻപിടിക്കുന്നത് മറ്റ് വള്ളക്കാർ കണ്ടിരുന്നു. ജൂൺ 29ന് പുലർച്ചെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും കാണാതായതിനെ തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തെരച്ചിൽ ആരംഭിച്ചിരുന്നു. കാണാതായ ബന്ധുക്കളെ ഉൾപ്പെടുത്തി ആദ്യ ദിവസം രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. കോസ്റ്റ് ഗാർഡും സമാന്തരമായി തെരച്ചിൽ നടത്തി.
കടലിന്റെ ഒഴുക്ക് തെക്കൻ ദിശയിലായതിനാൽ തമിഴ്നാട്ടിലെ കുളച്ചൽ, കന്യാകുമാരി, തേങ്ങാപട്ടണം മേഖലകളിലേക്കും തെരച്ചിൽ ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ച ശേഷമാണ് മുട്ടം ഉൾക്കടലിൽനിന്ന് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

