അമ്യൂസ്മെന്റ് പാര്‍ക്കില്‍ യന്ത്ര ഊഞ്ഞാല് പൊട്ടി വീണ് 11 പേര്‍ക്ക് പരിക്ക്
text_fields1. തകർന്ന യന്ത്ര ഊഞ്ഞാൽ 2. എം.എൽ.എ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുന്നു
വെഞ്ഞാറമൂട്: വെമ്പായത്ത് സ്വകാര്യ അമ്യൂസ്മെന്റ് പാര്‍ക്കില്‍ (ഹാപ്പിലാന്റ്) യന്ത്ര ഊഞ്ഞാല് (ചെയര്‍ സ്വിംഗ് റൈഡ്) പൊട്ടി വീണ് 11 പേര്‍ക്ക് പരിക്ക്. മനോ (55), മണി (49), റോസ് (16), സാം (14), പ്രീതി (32), അരുണ്‍ (38), ശ്യാമ (23), വിഷ്ണുപ്രിയ (40), വിശ്വദേവ് (എട്ട്), തപസ്യ (13) തന്മയ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.20ഓടെ ആയിരുന്നു അപകടം.
കറക്കത്തിനിടയില്‍ മുകള്‍ ഭാഗത്തെ ജോയിന്റ് പൊട്ടി റൈഡ് ഒരു വശത്തേക്ക് ചെരിയുകയും അതിലുണ്ടായിരുന്നവര്‍ സമീപത്തെ വേവ് പൂളിന്റെ സംരക്ഷണ ഭിത്തിയിലേക്കും, അടുത്ത തവണ റൈഡില്‍ കയറാന്‍ നിന്നവരുടെ പുറത്തേക്കും വീഴുകയായിരുന്നു. പരിക്കേറ്റവരെ പാര്‍ക്കിലെ ജീവനക്കാരും വിനോദ സഞ്ചാരികളുടെ കൂടെയെത്തിയവരും ചേര്‍ന്ന് പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രി, പട്ടം എസ്.യു.ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ മനോയുടെ പരിക്ക് മാത്രമാണ് സാരമായുള്ളത്. കന്യാകുമാരി സ്വദേശിയായ ഇവരെ പിന്നീട് കന്യാകുമാരിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ആശുപത്രി വിട്ടു. സംഭമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ്, വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന, ജി.ആര്. അനില്‍ എം.എല്‍.എ, മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുകമാരി, വൈസ് പ്രസിഡന്റ് അനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന സംഭവം ഗൗരവകരമാണെന്നും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നത് പരിശോധിക്കണമെന്നും എം.എല്‍.എ. പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാന്‍ പഞ്ചായത്ത് അധികൃതരോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പാര്‍ക്ക് മാനേജര്‍, സൂപ്പര്‍വൈസര്‍, റൈഡ് ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പാര്‍ക്കിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് അധികൃതര്‍ താൽക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
നടപടിയെടുക്കും -മന്ത്രി വിഷ്ണുനാഥ്
തിരുവനന്തപുരം: വെമ്പായത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് 11 പേർക്ക് പരിക്കേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കും. അമ്യൂസ്മെന്റ് റൈഡുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചിക്കും. സാംസ്കാരിക സ്ഥാപനങ്ങളിൽ അധ്യക്ഷരെ നിയമിക്കുന്ന കാര്യം ചർച്ച നടക്കുന്നു. ഉടൻ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

