കാളിപ്പാറ കുടിവെള്ള പദ്ധതി ലക്ഷ്യംകണ്ടില്ല; കോവില്ലൂര്‍ കുടിവെള്ള പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
text_fieldsവെള്ളറട: വെള്ളറട ആര്യങ്കോട് ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടാണ് കാളിപ്പാറ കുടിവെള്ള പദ്ധതി ലക്ഷങ്ങള്‍ ചെലവഴിച്ച് ആരംഭിച്ചത്. ഇതിലേക്കായി നെയ്യാര്‍ ഡാമില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് അമ്പൂരി പഞ്ചായത്ത് ഓഫിസിന് പുറകുവശത്തുള്ള മലമുകളില്‍ കയറ്റി ശുദ്ധീകരിച്ചശേഷം പ്രദേശത്തെങ്ങും എത്തിക്കുക ലക്ഷ്യമിട്ടാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ പ്രദേശത്ത് മുഴുവനും സൗജന്യമായി കുടിവെള്ളം എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു പദ്ധതി ആരംഭിച്ചത്.
സൗജന്യമായി കുടിവെള്ളം വീടുകളില്‍ എത്തുമെന്നറിഞ്ഞതോടെ ആവശ്യമുള്ളവരും ആവശ്യമില്ലാത്തവരും കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ കണക്ഷനെടുത്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ബില്ല് വന്നുതുടങ്ങി. എന്നാല്‍ ബില്ല് വരുന്ന സ്പീഡില്‍ കുടിവെള്ളം വീടുകളില്‍ എത്താതെയുമായി. നിലവില്‍ വീട്ടു മുറ്റത്ത് നല്ല കിണറും വെള്ളവും ഉപയോഗിച്ചിരുന്ന വീടുകളില്‍ കാളിപ്പാറ കുടിവെള്ള പദ്ധതിയിലുള്ള വെള്ളം ലഭിക്കാതെയായി. ലഭിക്കുന്ന വെള്ളത്തിന് നിലവാരമില്ല. വെള്ളം ലഭിക്കുന്നതിന് അധികമായ ബില്‍ തുകയും എത്തിയതോടെ കാളിപ്പാറ കുടിവെള്ള പദ്ധതി കണക്ഷന്‍ എടുത്ത ഗുണഭോക്താക്കള്‍ കണക്ഷന്‍ വിച്ഛേദിച്ചു തുടങ്ങി. ഭീമമായ ബില്‍ തുകകളാണ് ഗുണഭോക്താക്കള്‍ക്ക് എത്തിയത്. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ ഭീഷണിക്ക് വഴങ്ങി പലരും ബില്‍ തുകകള്‍ അടച്ച് കുടിവെള്ള പദ്ധതി വിച്ഛേദിച്ചിട്ടുണ്ട്.
സൗജന്യമായി വെള്ളറട പഞ്ചായത്ത് പരിധിയില്‍ കോവില്ലൂരിലുള്ള കുടിവെള്ള പദ്ധതി 10 വര്‍ഷങ്ങള്‍ക്കു മുമ്പ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കോവില്ലൂര്‍ പുഴയിലാണ് കുടിവെള്ള സംഭരണി സ്ഥാപിച്ചിരുന്നത്. കോവില്ലൂര്‍ കുടിവെള്ള സംഭരണിയിലെ പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ആറാട്ടുകുഴിയില്‍ ഉയര്‍ന്ന സ്ഥലത്തെത്തിച്ച് ശുദ്ദീകരിച്ചശേഷം വെള്ളറട പഞ്ചായത്ത് പരിധിയില്‍ മുഴുവനും കുടിവെള്ളം എത്തിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് ആര്‍ക്കും ബില്ല് അടയ്‌ക്കേണ്ടി വന്നിട്ടില്ല. ഒപ്പം റോഡ് വക്കില്‍ മുഴുവനും പൈപ്പ് ടാപ്പുകള്‍ സ്ഥാപിച്ച് ആവശ്യക്കാര്‍ക്ക് വെള്ളമെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അതിന്റെ ചെലവ് വഹിച്ചിരുന്നത് വെള്ളറട പഞ്ചായത്താണ്.
പമ്പ് ഹൗസിലെ മോട്ടോറിന് ചില സാങ്കേതിക തകരാര്‍ വന്നതോടെ അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യാതെ അതിന്റെ പ്രവര്‍ത്തനം നിലച്ചു. നിസ്സാരമായ മോട്ടോറിന്റെ തകരാറ് പരിഹരിച്ച് അതിനെ പുനരാരംഭിക്കുന്നതിന് പകരമാണ് പ്രദേശത്ത് കാളിപ്പാറ കുടിവെള്ള പദ്ധതി എത്തിയത്. കോവില്ലൂര്‍ ജല സംഭരണിയിലെ പമ്പ് ഹൗസില്‍ തകരാറിലായ മോട്ടറിനെ അടിയന്തരമായി പുതുക്കിപ്പണിത് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

