കഹാറിന്റെ തോൽവിയിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്
text_fieldsവർക്കല: സംസാഥാനമാകെ വീശിയടിച്ച തരംഗത്തിലും വർക്കലയിൽ കഹാറിന്റെ തോൽവിയിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്. വിമതന്മാർ പാലംവലിച്ചതാണ് പരാജയകാരണമെന്ന പ്രാഥമിക വിലയിരുത്തലാണ് കോൺഗ്രസ് നേതാക്കൾ പങ്കുവെന്നത്.സംസ്ഥാനത്താകെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും വർക്കലയിൽ ജയിക്കാനാത്തത് പാർട്ടിയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏഴ് പഞ്ചായത്തുകളിൽ അഞ്ചിടത്തും ഭരണമുണ്ടായിട്ടും എങ്ങനെ തോറ്റുവെന്നതാണ് ഏവരെയും ചിന്തിപ്പിക്കുന്നത്.നാവായിക്കുളം, മടവൂർ, പള്ളിക്കൽ, ചെമ്മരുതി, വെട്ടൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരണമുള്ളത്. ഇവിടങ്ങളിൽനിന്ന് 5000 വോട്ട് ലീഡ് കണക്കുകൂട്ടിയിരുന്നു. നാവായിക്കുളം പഞ്ചായത്തിലും മടവൂരിലുംനിന്ന് മാത്രം 5000/5500 വോട്ട് ഉറപ്പായും കിട്ടുമെന്നും പള്ളിക്കൽ, ചെമ്മരുതി പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമോ അല്ലെങ്കിൽ നേരിയ ലീഡോ ഉണ്ടാകുമെന്നും അണക്കുകൂട്ടിയിരുന്നു.
എന്നാൽ, നാവായിക്കുളത്ത് 1250 ഓളം വോട്ടും മടവൂരിൽ 600 ഓളം വോട്ടും മാത്രമാണ് ലീഡ് നേടാനായത്. ഒപ്പത്തിനൊപ്പം പ്രതീക്ഷിച്ച പള്ളിക്കലിൽ എൽ.ഡി.എഫ് 600 ഓളം ലീഡും ചെമ്മരുതിയിൽ ആയിരത്തിന് പുറത്ത് ലീഡും നേടി.ഏത് പ്രതിസന്ധിഘട്ടത്തിലും വർക്കല കഹാറിന് ലീഡ് നൽകുന്ന വർക്കല നഗരസഭയിൽ വി. ജോയി 262 വോട്ടിന്റെ ലീഡ് നേടിയെടുത്തതും തിരിച്ചടിയായി. എൽ.ഡി.എഫ് വമ്പൻ ലീഡുകൾ ഉറപ്പായും പ്രതീക്ഷിച്ച ഇടവ, ഇലകമൺ പഞ്ചായത്തുകളിൽ 1180ഉം 1057ഉം വോട്ടുകളുടെ ലീഡിൽ യു.ഡി.എഫ് പിടിച്ചുനിർത്തുകയും ചെയ്തു. വെട്ടൂരിൽ 800/1000 ലീഡ് യു.ഡി.എഫ് ഉറപ്പിച്ചിരുന്നെങ്കിലും 700 ഓളം മാത്രമേ നേടാനായുള്ളൂ. നാവായിക്കുളവും പള്ളിക്കലുമാണ് കഹാറിനെ കാലുവാരിയതെന്ന് പാർട്ടി നിരീക്ഷിക്കുന്നു. രണ്ടിടത്തും ഒളിഞ്ഞും തെളിഞ്ഞും നിന്ന വിതമപ്പടയാണ് ‘പണി’വെച്ചതെന്നാണ് വിലയിരുത്തൽ. ഈ മേഖലകളിൽ ഇലക്ഷൻ മാനേജ്മെന്റിൽ പരിചയമുള്ളവരാരും മുന്നിട്ടിറങ്ങിയതുമില്ല.
നാവായിക്കുളം കഹാറിനെ പച്ചക്ക് പറ്റിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നാവായിക്കുളത്ത് കോൺഗ്രസിലെ ഏഴ് വിമതരും സി.പി.എമ്മുമായി ചേർന്ന് ഭരണം പിടിച്ചിരുന്നു. ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രണ്ടര വർഷം വീതം രണ്ട് ഗ്രൂപ്പുകൾക്കുമായി പങ്കിടാമെന്ന ഡി.സി.സി നേതൃത്വം ഇടപെട്ട് ധാരണയുണ്ടാക്കി. ആദ്യ ടേം ആർക്ക് എന്നതിലെ തർക്കങ്ങൾ കടമ്പയായി.ഇതിൽ വർക്കല കഹാർ പക്ഷം ചേർന്നെന്ന ഒരു വിഭാഗത്തിന്റെ പരിഭവം പരിഹരിക്കാനായില്ല. പള്ളിക്കലും ഏതാണ്ട് സമാന വിഷയങ്ങൾ നിലനിന്നിരുന്നു. ഇവിടങ്ങളിൽ വിമതരും സി.പി.എമ്മുമായി രഹസ്യ ധാരണകൾ ഉണ്ടായിരുന്നെന്നാണ് താഴെത്തട്ടിലെ പ്രവർത്തകർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

