സത്യപ്രതിജ്ഞക്ക് ശേഷവും അനിശ്ചിതത്വം ഒഴിയുന്നില്ല; ബി.ജെ.പി ഭരണസമിതി ഭാവിയും നിയമവഴികളിൽ സങ്കീർണമാകും
text_fieldsതിരുവനന്തപുരം: ഹൈകോടതി നിർദ്ദേശപ്രകാരം പുനഃസത്യപ്രതിജ്ഞ ചെയ്തെങ്കിലും വാഴോട്ടുകോണം ബി.ജെ.പി കൗൺസിലർ ആർ. സുഗതന്‍റെ കൗൺസിലർ സ്ഥാനവും ബി.ജെ.പി ഭരണസമിതിയുടെ ഭാവിയും നിയമവഴികളിൽ സങ്കീർണമാകും. കാപ്പ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതൻ ഹൈക്കോടതി നിർദേശ പ്രകാരം ബുധനാഴ്ച ജയിലിൽ ആണ് പുനഃസത്യപ്രതിജ്ഞ ചെയ്തത്. കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം, തുടർച്ചയായി മൂന്നുമാസം കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. ആറുമാസ തടവ് കാലയളവിനിടെ മൂന്നിൽ കൂടുതൽ കൗൺസിൽ യോഗങ്ങൾ കൂടാൻ സാധ്യതയുള്ളതിനാൽ സുഗതൻ അയോഗ്യനാകുമോ എന്നതാണ് ഭരണസമിതിയുടെ ആശങ്ക.
എന്നാൽ, കൗൺസിലിന്റെ അനുമതിയോടെയാണ് സുഗതൻ യോഗങ്ങളിൽ ഹാജരാകാതിരിക്കുന്നത് എങ്കിൽ അത് നിയമലംഘനമാകില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. ആറുമാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ മേയർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പുനഃസത്യപ്രതിജ്ഞ നടത്തിയതോടെ ഇതിന് മുമ്പുള്ള രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാത്ത വിഷയത്തിന് പ്രസക്തി ഇല്ലാതായെന്നും അവധി അപേക്ഷയും അടുത്ത കൗൺസിൽ യോഗം മുതലാണ് ബാധകമാകുകയെന്നുമാണ് വാദം.
അതേസമയം, 20 കൗൺസിലർമാർ പുനഃസത്യപ്രതിജ്ഞ നടത്തണമെന്ന ഉത്തരവിൽ ഇതുവരെയുള്ള നടപടികൾ അസാധുവാകില്ലെന്ന കോടതിയുടെ പരമാർശം വീണ്ടും നിയമ പ്രശ്നങ്ങൾക്ക് വഴി വെക്കുമോയെന്നും ആശങ്കയുണ്ട്. അങ്ങിനെയെങ്കിൽ സുഗതൻ ഹാജരാകാതിരിക്കുന്ന മൂന്നാമത്തെ യോഗമാകും അടുത്ത കൗൺസിൽ. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ നടപടി ക്രമങ്ങൾ അനുസരിച്ച് സുഗതൻ ഇപ്പോഴും കൗൺസിലർ ആണ്. സത്യപ്രതിജ്ഞയിൽ വന്ന പാകപ്പിഴ തിരുത്തുകയാണ് ഇപ്പോൾ ചെയ്തത്. അതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതടക്കം നടപടിക്രമങ്ങളിൽ ഒരു മാറ്റവും ഉണ്ടാവില്ല. അതിനാൽ അടുത്ത കൗൺസിൽ യോഗം സുഗതനെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
101 അംഗ കോർപറേഷൻ കൗൺസിലിൽ 50 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. എൽ.ഡി.എഫിന് 29 ഉം യു.ഡി.എഫിന് 20 ഉം പേരാണുള്ളത്. കണ്ണമ്മൂലയിൽനിന്ന് ജയിച്ച സ്വതന്ത്രന്‍റെ പിന്തുണയിലാണ് ബി.ജെ.പി കോർപറേഷൻ ഭരിക്കുന്നത്. അതിനിടെയാണ് ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ കാപ്പാക്കേസിൽ തടവിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

