പ്രതിഷേധിച്ച് യു.ഡി.എഫ്, പിന്തുണച്ച് എൽ.ഡി.എഫ്, ഒറ്റപ്പെട്ട് ബി.ജെ.പി
text_fieldsതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെതിരെ ബജറ്റിനിടെ കോർപറേഷന് കൗണ്‍സിലിലും പ്രതിഷേധം. കൗൺസിൽ യോഗം ബജറ്റ് അവതരണ നടപടികളിലേക്ക് കടക്കും മുമ്പാണ് യു.ഡി.എഫ് കക്ഷിനേതാവ് പി. പത്മകുമാര്‍ വിഷയം ഉന്നയിച്ചത്. ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടിയാണ് പാർലമെന്റിൽ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ ചിത്രത്തിനുനേരെ നിറയൊഴിച്ച് അദ്ദേഹത്തിന്റെ വധം പുനരാവിഷ്കരിച്ചവർ പാർലമെന്റ് അംഗങ്ങളായി ഇരിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ തെറ്റായ നടപടികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ മനഃപൂർവം പ്രതികാര നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയാണ് രാഹുലിനെ ശിക്ഷിച്ചതെന്നും ബജറ്റ് യോഗത്തില്‍ മറ്റു വിഷയങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധം രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും ബി.ജെ.പി നേതാവ് എം.ആര്. ഗോപന് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കക്ഷി നേതാവ് ഡി.ആര്. അനിൽ കോണ്‍ഗ്രസ് നിലപാടിനോട് യോജിച്ചു.
ബജറ്റ് യോഗമാണെങ്കിലും വിഷയം ഗൗരവമുള്ളതാണെന്ന് അനില്‍ പറഞ്ഞു. ജനാധിപത്യത്തിന് വലിയ തിരിച്ചടിയേറ്റ സമയമാണിത്. രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ നടപടി രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്ന ജനാധിപത്യ ധ്വംസനമാണ്. ഈ നീക്കത്തെ ഇടതുമുന്നണിയും അപലപിക്കുകയാണെന്ന് അനിൽ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടെന്ന മുദ്രാവാക്യം വിളിയുമായി ബി.ജെ.പി അംഗങ്ങള്‍ എഴുന്നേറ്റെങ്കിലും മേയര്‍ ആര്യാ രാജേന്ദ്രന് ബജറ്റിന്റെ ആമുഖ പ്രസംഗത്തിലേക്ക് കടന്നു. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ച് സീറ്റിലിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.