നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേര് അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ ജോയ്, തുളസീധരന്‍
വെഞ്ഞാറമൂട്: നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേര് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായി. കോട്ടയം, പൂവരണി വീട്ടില്‍ പൂവരിണി ജോയ് എന്നിറിയപ്പെടുന്ന ജോയ്(57), അടൂര്‍, പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ തുളസീധരന്‍(48) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 14ന് കളമച്ചല്‍ പാച്ചുവിളാകം ക്ഷേത്രത്തില്‍ നിന്നും ദേവിക്ക് ചാര്‍ത്തുന്ന പൊട്ടുകളും വളകളും താലിയും സി.സി.ടി.വി ഉള്ള ക്ഷേത്രത്തില്‍ നിന്നും ഡി.വി.ആര് എന്ന് തെറ്റിദ്ധരിച്ച് ഇൻവെര്‍ട്ടറും മോഷണം ചെയ്ത കേസിലും 18ന് വേറ്റൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3,500 രൂപയും കവര്‍ന്ന കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലായത്. കേസുകളിലെ ഒന്നാം പ്രതി ജോയ് സംസ്ഥാനത്ത് 160 കേസുകളിലും രണ്ടാം പ്രതി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 30ല്‍ പരം കേസുകളിലെയും പ്രതികളാണ്. വേറ്റൂര്‍ ക്ഷേത്രത്തിലെ മോഷണം കഴിഞ്ഞ് വെഞ്ഞാറമൂട് പാറയില്‍ ആയിരവില്ലി ക്ഷേത്രത്തിലെത്തി കാണിക്കവഞ്ചി തകര്‍ത്തശേഷം പുലര്‍ച്ചെ രണ്ടരയോടെ കാരേറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെത്തി അവിടെനിന്നും 12,000 രൂപ കവര്‍ന്നു. കഴിഞ്ഞ ഒരുമാസക്കാലമായി കിളിമാനൂര്‍ അയ്യപ്പന് കാവ് ക്ഷേത്രത്തിനടുത്ത് വീട് വാടകക്കെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളില്‍ സ്കൂട്ടറില്‍ കറങ്ങി മോഷണം നടത്തിവരികയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് ജോയി പാലക്കാട് ജയിലില്‍ നിന്നും തുളസീധരൻ ഇക്കഴിഞ്ഞ മേയിലാണ് കൊട്ടാരക്കര ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കാരേറ്റ്, വേറ്റൂര്‍ ക്ഷേത്രങ്ങളിലെ മോഷണ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചതും സമീപകാലത്തായി ജയില്‍ മോചിതരായവരെ കുറിച്ചും നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് തുളസീധരനെ കിളിമാനൂരില്‍ നിന്നും ഇയാളുടെ ഫോണില്‍ നിന്ന് ജോയിയെ വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാൻഡില്‍ എത്തിച്ച ശേഷം ഇവിടെ നിന്നും പിടികൂടുകയായിരുന്നു.
വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍ കലാം, എസ്.ഐ.മാരായ ഷാന്‍, സജിത്ത്, സീനിയര്‍ സിവിള്‍ പൊലീസ് ഓഫീസര്‍മാരായ അജി, പ്രസാദ്, സിയാസ്, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

