ടോട്ടൽ ഫോർ യു തട്ടിപ്പ് : ശബരീനാഥിനെതിരെ നിർണായക മൊഴി
text_fieldsതിരുവനന്തപുരം: 50 കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ലോട്ടറി വകുപ്പ് ജീവനക്കാരൻ രാജ് കപൂറിെൻറ മൊഴി.
സർക്കാർ ജോലിയിൽനിന്ന് അവധിയെടുത്ത് വിദേശത്ത് ഹോട്ടൽ ബിസിനസ് നടത്തി തിരികെ വന്നപ്പോഴാണ് 50 ലക്ഷം ശബരീനാഥിെൻറ നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്ന് 28ാം സാക്ഷിയായ രാജ് കപൂർ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. ശബരിയെ രാജ് കപൂർ കോടതിയിൽ തിരിച്ചറിഞ്ഞു കേസിലെ 19ാം പ്രതി സുരേഷ് 2008 ലാണ് ശബരീനാഥിനെ പരിചയപ്പെടുത്തിയത്. 2008 ൽതന്നെ പണം നൽകി. താൻ വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം പുന്നപുരത്ത് നടത്തിയിരുന്ന കമ്പ്യൂട്ടർ സ്ഥാപനം ശബരി 42 ലക്ഷത്തിന് വാങ്ങിയിരുന്നു. ഈ പണം കൃത്യമായി മടക്കിനൽകി.
ഇത് വിശ്വസിച്ചാണ് 50 ലക്ഷം നിക്ഷേപിച്ചതെന്നും രാജ് കപൂർ കോടതിയെ അറിയിച്ചു.തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി 2007 ഏപ്രിൽ 30നും 2008 ആഗസ്റ്റ് 20നുമിടക്കാണ് ശബരീനാഥ് കോടികൾ തട്ടിയത്.
ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്. ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും തുകയുടെയും കാലവധിയുടെയും അടിസ്ഥാനത്തിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ നിക്ഷേപപദ്ധതി ഉണ്ടെന്നും കലാവധി കൂടുംതോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരീനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ് ഏജൻറുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ, മിലി.എസ്.നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.