എന്തൊരു ചൂട്...ഉരുകിത്തിളച്ച് തലസ്ഥാനം
text_fieldsതിരുവനന്തപുരം: വേനൽ മഴ കനിയാതായതോടെ കൊടുംചൂടിൽ പെള്ളി തലസ്ഥാനത്ത് ജനജീവിതം. ഞായറാഴ്ച 35.8 ഡിഗ്രി ചൂടാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഇത് 36 പിന്നിട്ടേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ചുട്ടുപഴുത്ത പകലുകളിൽ ചൂട് കാറ്റുകൂടിയായതോടെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
ഗ്രാമപ്രദേശങ്ങളും നഗരങ്ങളും ഒരു പോലെ വിയർക്കുകയാണ്. പച്ചപ്പും വയലുകളും നഷ്ടമാകുന്നതും ഗ്ലാസ് പതിപ്പിച്ച വലിയ കെട്ടിടങ്ങളും വാഹനങ്ങളുടെയും എയർ കണ്ടീനുകളുടെയും വർധനവുമടക്കം ഉഷ്ണം കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പച്ചപ്പ് കൊണ്ട് സമൃദ്ധമായിരുന്ന തലസ്ഥാന നഗരത്തിൽ 30 വർഷത്തിനിടെ കോൺക്രീറ്റ് നിർമാണങ്ങൾ 13 ശതമാനത്തിൽനിന്ന് 41 ശതമാനമായി. ഇവയെല്ലാം ആഗിരണം ചെയ്യുന്നതും പുറത്തുവിടുന്നതുമായ താപം ജനജീവിതത്തെ പൊള്ളിക്കുയയാണ്.
രാത്രികാലത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കെട്ടിടങ്ങളും റോഡുകളും കോൺക്രീറ്റ് പ്രതലങ്ങളും പകൽ സമയങ്ങളിൽ സൂര്യപ്രകാശത്തിലെ ചൂട് വൻതോതിൽ ആഗിരണം ചെയ്യുകയും രാത്രി പുറത്തുവിടുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ലഭ്യമാകേണ്ട വേനൽ മഴയുടെ അളവിൽ പകുതിയോളം കുറവുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 19 വരെ 112.1 മില്ലിമീറ്റർ മഴ കിട്ടേണ്ട തലസ്ഥാനത്ത് ലഭിച്ചത് 62 മില്ലിമീറ്ററാണ്. അതായത് 41 മില്ലീമീറ്റർ കുറവ്. കലാവസ്ഥ വിഭാഗം ജില്ലയിലെ ശുഷ്കമായ മഴ ലഭ്യതയെ ‘അപര്യാപ്തം’ എന്ന കള്ളിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളെക്കാൾ നഗരകേന്ദ്രങ്ങളിലാണ് ഉയർന്ന താപനില. ഒറ്റപ്പെട്ട മഴ കിട്ടിയെങ്കിലും കത്തുന്ന ചൂടിന് ഇത് പരിഹാരമായിട്ടില്ല. ചുട്ടുപൊള്ളുന്ന വെയിലായതോടെ പലയിടത്തും കുടിവെള്ള സോത്രസുകൾ വറ്റിത്തുടങ്ങി. ജില്ലയിലെ ഭൂജല നിരപ്പ് നാല് മീറ്റർ വരെ താഴ്ന്നെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചിറയിൻകീഴ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം മേഖലകളിലാണ് ഇത് പ്രകടമായുള്ളത്.
ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കര്‍ശനമാക്കി ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് നേരത്തെ കേന്ദ്ര ഭൂജല ബോർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. വ്യാപകമാകുന്ന കുഴൽ കിണറുകളും ഭൂജലം റീചാർജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങൾ നഷ്ടമാകുന്നതുമാണ് ഭൂജലതാഴ്ചക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

