കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന സംഘത്തിലെ രണ്ടുപേർ പിടിയിൽ
text_fieldsനൗഫൽ, മുഹമ്മദ് മുഹ്സിൻ
ആറ്റിങ്ങൽ: കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), അണ്ടൂർകോണം കീഴാവൂർ എം.ആർ.മൻസിലിൽ മുഹമ്മദ് മുഹ്സിൻ (23) എന്നിവർ ആണ് പിടിയിലായത്.
ആറ്റിങ്ങൽ, മംഗലപുരം, കടയ്ക്കാവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. മംഗലപുരത്തുള്ള സ്വകാര്യ കോളജ്, ടെക്നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ എന്നീ സ്ഥലങ്ങളിലെ കോളജുകളിൽ രണ്ട് വർഷത്തിലേറെയായി പ്രതികൾ ലഹരി വിൽപന നടത്തി വരുന്നതായി കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ സ്വകാര്യ കോളജിലെ വിദ്യാർഥി ലഹരി വാങ്ങി ഉപയോഗിക്കുന്നതായി യുവാവിന്റെ വീട്ടുകാർ കണ്ടെത്തി.
രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നൗഫലിന് ബംഗളൂരിൽ നിന്നും എം.ഡി.എം.എ എത്തിച്ചു നൽകുന്നത് മുഹമ്മദ് മുഹ്സിൻ ആയിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കെ.എസ്.സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാൽ.എസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ.ജി, എസ്.ഐമാരായ ജിഷ്ണു.എം.എസ്, ബിജു എ.ഹക്ക്, എ.എസ്.ഐ.രാധാകൃഷ്ണൻ, ഉണ്ണിരാജ്, ഷംനാദ്, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ രഹസ്യമായി ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകി വരികയായിരുന്നു. അറസ്റ്റ് ചെയ്ത നൗഫലിന് പേട്ട പോലീസ് സ്റ്റേഷനിൽ 2020 ൽ കൊല്ലം സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2022ൽ വാളുകൾ കൈവശം വച്ചതിന് മംഗലപുരം പോലീസ് സ്റ്റേഷനിലും കേസും നിലവിലുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ കൈയ്യിൽ നിന്നും ലഭിച്ച ഫോണുകളിൽ പ്രതികൾ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യുവതികളുമായി പോയി മയക്ക് മരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

