കവടിയാർ കൊട്ടാരത്തിലെ മോഷണം; പിന്നിൽ കൊട്ടാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരെന്ന് നിഗമനം
text_fieldsതിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണത്തിൽ ദുരൂഹതയേറുന്നു. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാൽ, മോഷണത്തിനുപിന്നിൽ കൊട്ടാരത്തിനകത്തുള്ളവരാണോ പുറത്തുനിന്ന് വന്നവരാണോ എന്ന സൂചനയൊന്നും ലഭിക്കാതെ വലയുകയാണ് പൊലീസ്.
കൊട്ടാരം ജീവനക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതിന് പുറമെ കൊട്ടാരം സന്ദർശകർ, യുട്യൂബ് ചാനലുകാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക തയാറാക്കി ചോദ്യം ചെയ്യാനുള്ള നടപടികളും തുടരുകയാണ്. സിറ്റി പൊലീസ് കമീഷണർ ഉന്നതതല യോഗം വിളിച്ച് കേസ് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി.
ഒറ്റയടിക്കല്ലാതെ പല ഘട്ടങ്ങളായിട്ടാകാം മോഷണം നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് മറ്റൊരു പെട്ടിയിലായിരുന്നു.
അതിൽ നിന്ന് താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കൊട്ടാരത്തിന്‍റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരി ഭായിയുടെ കിടപ്പുമുറി. കുടുംബങ്ങൾക്കും ചില ജീവനക്കാർക്കും ഒഴികെ അവിടേക്ക് പ്രവേശനാനുമതിയുമില്ല എന്നതാണ് സംശയം വർധിപ്പിക്കുന്നത്. നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായതെന്നും അതിന് പത്ത് ദിവസം മുമ്പ് വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.
കൊട്ടാരത്തിലുള്ളവർ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പരാതി നൽകിയതെന്നാണ് കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കവടിയാർ കൊട്ടാരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നത്.
പിച്ചിപ്പൂ മൊട്ട് മാല, സ്വർണ പാദസരവും നാഗപട കമ്മലും മാലയുമടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ട്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കാണാതായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് ശേഷം ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നാണ് ഗൗരി ലക്ഷ്മി ബായി പരാതിയിൽ പറയുന്നത്. എന്നാൽ നാല് ദിവസം മുമ്പാണ് കൊട്ടാരം രേഖാമൂലം പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞദിവസവും പൊലീസ് സംഘം കൊട്ടാരത്തിലെത്തി കൊട്ടാരം അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് പ്രാഥമികാന്വേഷണം പൂർത്തിയാക്കി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ശിപാർശയാകും പൊലീസ് നൽകുകയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

