മത്സരചിത്രം തെളിഞ്ഞു; സജീവമായി സ്ഥാനാർഥികൾ
text_fields1. ആറ്റിങ്ങൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ അവനവഞ്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാരോട് വോട്ട് തേടുന്നു 2. ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി
ഒ.എസ്. അംബിക നഗരൂരിൽ ഓട്ടോറിക്ഷ
ഡ്രൈവർമാരോട് വോട്ട് തേടുന്നു
ആറ്റിങ്ങൽ: മത്സരചിത്രം വ്യക്തമായതോടെ ആറ്റിങ്ങലിൽ സ്ഥാനാർഥികൾ സജീവമായി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രഖ്യാപനം വന്ന് കഴിഞ്ഞതോടെ മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. സ്ഥാനാർഥികളും വോട്ട് തേടി ഇറങ്ങിത്തുടങ്ങി. ചൊവ്വാഴ്ച എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽകണ്ട് വോട്ട് തേടി. ബി.ജെ.പി സ്ഥാനാർഥി നിലവിലെ എം.എൽ.എയ്ക്കെതിരെ പദയാത്ര നടത്തി.
വോട്ട് ചോദിക്കുക മാത്രമല്ല, വോട്ടർമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ആറ്റിങ്ങലിനെക്കുറിച്ച ജനങ്ങളുടെ വികസന കാഴ്ചപ്പാട് മനസ്സിലാക്കിയുമാണ് സ്ഥാനാർഥികൾ നീങ്ങുന്നത്. എത്തിച്ചേരുന്ന സ്ഥലങ്ങളിൽ പഴയകാല സുഹൃത്തുക്കൾ, പരിചിതർ എല്ലാം സ്ഥാനാർഥിക്ക് അടുത്തേക്ക് എത്തുന്നത് സ്ഥാനാർഥികൾക്കും ആവേശം പകരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ ചൊവ്വാഴ്ച ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചു. രാവിലെ ആറ്റിങ്ങൽ നഗരസഭയിലെ ടോൾ മുക്കിൽനിന്ന് പ്രചാരണം തുടങ്ങി. അവനവഞ്ചേരിയിലെ പ്രധാന ജങ്ഷനുകളിലും മാർക്കറ്റുകളിലും കടകളിലും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ്.അംബിക പ്രധാന ജങ്ഷനുകളിൽ എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നിയോജക മണ്ഡലത്തിന്റെ മധ്യ മേഖലയായ നഗരൂർ പഞ്ചായത്ത് പ്രദേശം കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥിച്ചു. വ്യാപാര സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, ചന്തകൾ എന്നിവിടങ്ങളിൽ എത്തി വോട്ടർമാരെ കണ്ടു. ബി.ജെ.പി സ്ഥാനാർഥി അഡ്വ.പി.സുധീറിന്റെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് പദയാത്ര നടത്തി. കിളിമാനൂരിൽ നിന്ന് ആറ്റിങ്ങൽ എം.എൽ.എ ഓഫിസിലേക്ക് കാൽനടയായാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്. സമാപന സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ല പ്രസിഡന്റ് റെജി കുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അഡ്വ. സുധീർ, വക്കം അജിത്ത്, രാജേഷ് മാധവൻ, ഇലകമൺ സതീശൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

