കീഴാറൂർ നെട്ടണി അരുവിക്കര റോഡ് വെള്ളക്കെട്ടില്‍; ആര്യങ്കോട് മരുതംകോട് ഭാഗത്താണ് രൂക്ഷമായ വെള്ളക്കെട്ട്
text_fieldsകീഴാറൂര്‍ നെട്ടണി അരുവിക്കര റോഡില്‍ മരുതംകോട് ഭാഗത്തെ വെള്ളക്കെട്ട്
വെള്ളറട: എഫ്.ഡി.ആര്‍ സാങ്കേതിക വിദ്യയില്‍ പാറശ്ശാല മണ്ഡലത്തില്‍ ആദ്യമായി നിർമിച്ച കീഴാറൂര്‍ നെട്ടണി അരുവിക്കര റോഡ് വെള്ളക്കെട്ടില്‍. ആര്യങ്കോട് മരുതംകോട് ഭാഗത്താണ് രൂക്ഷമായ വെള്ളക്കെട്ട്. മഴപെയ്താല്‍ അറുപത് മീറ്ററോളം ദൂരമുള്ള ഭാഗത്തെ റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലാകും. വെള്ളക്കെട്ട് പരിഹരിക്കാന്‍ നിർമാണ കമ്പനിയും പൊതുമരാമത്ത് അധികൃതരും തയാറാകാത്തതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. നിരവധി തവണ ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കി നിർമാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരിഹരിക്കാമെന്ന് അധികൃതര്‍ പല തവണ വാക്ക് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ചെലവു കുറഞ്ഞ ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന റോഡ് ഗുണമേന്മയോടെ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
പഴയ റോഡ് മുഴുവനായി പൊളിച്ച് സിമന്റ്, കുമ്മായം, ബിറ്റുമിന്‍, ഇമല്‍ഷന്‍, ഫ്ലൈആഷ് എന്നിവ ഉപയോഗിച്ച് മിശ്രിതം തയാറാക്കി അടിത്തറ ചെയ്താണ് ടാറിങ് പൂര്‍ത്തിയാക്കിയത്. രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. മറ്റിടങ്ങളിലെ നിർമാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും മരുതംകോട് ഭാഗത്ത് വിദ്യാർഥികളടക്കമുള്ളവർക്ക് യാത്ര ചെയ്യാനാകാത്ത നിലയാണ്. ഇരുചക്രവാഹനങ്ങള്‍ ചളിയിലും വെള്ളത്തിലും തെന്നിവീണ് അപകടങ്ങളും വർധിക്കുന്നു. റോഡ് പുനര്‍നിർമാണം കുറ്റമറ്റ രീതിയില്‍ പൂർത്തിയാക്കണമെന്നും യാത്രികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ച് ഉപരോധ സമരം നടത്തിയിരുന്നു. പ്രതിഷേധിച്ചവരെ വലിച്ചിഴച്ച് നീക്കം ചെയ്യാന്‍ പൊലീസ് ശ്രമിച്ചതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ആആര്യങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ മധ്യസ്ഥതയില്‍ നിർമാണ ചുമതലയുള്ള കെ.ആര്‍.ബി.എഫ് ഉദ്യോഗസ്ഥരെത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മഴക്കാലത്തിന് മുമ്പ് അടിയന്തിരമായി മരുതംകോട് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നിർണാണം പൂര്‍ത്തിയാക്കണമെന്നാണ് സമരസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

