കോവില്‍കടവ് പാലംപണി ഇനി എന്ന് പൂര്‍ത്തിയാകും
text_fieldsനേമം: 2019ല്‍ ശിലാസ്ഥാപനം നടത്തിയ പാലത്തിെൻറ നിര്‍മാണം മന്ദഗതിയില്‍. ഇതുവരെ പാലത്തിെൻറ തൂണുകള്‍ പോലും ഉയര്‍ത്താനായിട്ടില്ല ! പേയാട് പിറയില്‍ കോവില്‍കടവില്‍ കരമനയാറിന് കുറുകെ ആരംഭിച്ച പുതിയ പാലം നിര്‍മാണമാണ് എന്നു പൂര്‍ത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ലാതെ തുടരുന്നത്. ഒന്നരവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ശിലാസ്ഥാപന സമയത്തെ പ്രഖ്യാപനം. എന്നാല്‍ പണി അധികം പുരോഗതിയൊന്നുമില്ലാതെ നില്‍ക്കുകയാണ് ഇപ്പോഴും. പേയാടുനിന്ന് വട്ടിയൂര്‍ക്കാവിലേക്ക് യാത്രചെയ്യുന്നതിന് 10 കിലോമീറ്റര്‍ ലാഭിക്കാമെന്നതാണ് പുതിയ പാലം തുറന്നുകൊടുക്കുന്നതോടെ ജനങ്ങള്‍ക്കുള്ള നേട്ടം.
12.50 കോടി അനുവദിച്ച് പൊതുമരാമത്തിനെയാണ് പാലം നിര്‍മിക്കാന്‍ ഏല്പിച്ചത്. എന്നാല്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും പാലത്തെ ബന്ധിപ്പിക്കുന്ന 30 മീറ്റര്‍ ഉയരത്തില്‍ നാല് കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണംപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. കടത്തുവള്ളത്തിലാണ് ജനങ്ങള്‍ ഇപ്പോഴും യാത്ര ചെയ്യുന്നത്.
പിറയില്‍ കോവില്‍ക്കടവിന് മുകളിലായി ചെറുപാറക്കടവിലും പഞ്ചായത്തിെൻറ കടത്തുവള്ളമുണ്ട്. രണ്ടിടത്തുനിന്നും യാത്രക്കാര്‍ എത്തുന്നത് വട്ടിയൂര്‍ക്കാവ് കുലശേഖരം ക്ഷേത്രത്തിന് പിന്നിലാണ്. ദിനംപ്രതി 200ഓളം പേര് യാത്രചെയ്യുന്ന ഈ ഭാഗത്ത് പുതിയ പാലം എന്നുവരുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍. 2019ല്‍ 32 പേരില്‍ നിന്ന് 60 സെൻറ് ഭൂമിയാണ് അപ്രോച്ച് റോഡിന് ഏറ്റെടുത്തത്. 2.45 കോടി രൂപയാണ് ഇതിന് ചെലവിട്ടത്. ഇരുഭാഗത്തുമായി 560 മീറ്ററാണ് അപ്രോച്ച് റോഡിെൻറ നീളം. 120 മീറ്റര്‍ നീളത്തിലും11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. 30 മീറ്റര്‍ ഉയരമുള്ള നാലുതൂണുകള്‍ പാലത്തിനുണ്ട്. പാലം യാഥാർഥ്യമായാല്‍ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.