വീടിനായി നിര്‍ധന കുടുംബത്തിന്റെ സമരം; അനുവദിച്ച വീട് മറ്റൊരാൾക്കെന്ന് അധികൃതർ, കുടുംബം പെരുവഴിയില്‍
text_fieldsവെള്ളറട: അധികൃതരുടെ അനാസ്ഥയിൽ വീടുപണി പകുതിയില്‍ നിര്‍ത്തേണ്ടി വന്ന നിര്‍ധന കുടുംബം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. അമ്പൂരി കുടപ്പനമൂട് തെങ്ങിന്‍കോണം ഷൈന്‍ നിവാസില്‍ ഷിജിന്റെയും ചിഞ്ചു ബാബുവിന്റെയും വീട് നിര്‍മാണമാണ് പാതിവഴിയിൽ നിലച്ചത്. വീടിന്റെ കോണ്‍ക്രീറ്റിന് തുകക്കായി എത്തിയപ്പോഴാണ് വീട് അനുവദിച്ചത് മറ്റൊരാൾക്കാണെന്നും നിര്‍മാണം നിര്‍ത്തിവെക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചതായി അറിയിച്ചതനുസരിച്ച് നിര്‍മാണം തുടങ്ങിയ വീടിന്റെ പണിയാണ് അവതാളത്തിലായത്.
വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് പി.എം.എ.വൈ പദ്ധതിയിലൂടെ വീട് ലഭിച്ച വിവരം വി.ഇ.ഒയും വാര്‍ഡ് മെംബറുമാണ് അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ അമ്പൂരി പഞ്ചായത്ത് ഓഫിസിലെത്തി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ബേസ്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം ആദ്യഗഡുവായ 48,000 രൂപക്കായി ബ്ലോക്ക് ഓഫിസില്‍ പലതവണ ചെന്നെങ്കിലും കിട്ടിയില്ല.
കേന്ദ്രസര്‍ക്കാറിന്റെ വിഹിതമായ ആദ്യഗഡു, രണ്ടാംഘട്ടത്തിലെ തുകയോടൊപ്പം കിട്ടുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ചിഞ്ചു ബാബു പറഞ്ഞു. രണ്ടാം ഘട്ടത്തിലെ പണിക്കായി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും വിഹിതമായ 1,12,000 രൂപ അക്കൗണ്ടിലൂടെ ലഭിച്ചു. കോണ്‍ക്രീറ്റിങ്ങിനായി മൂന്നാം ഗഡു തുക ചോദിക്കാനെത്തിയപ്പോഴാണ് വീട് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
ഓഫിസിലെ പിഴവുമൂലം തൊഴില്‍ കാര്‍ഡിലെ നമ്പര്‍ മാറിയതായും നേരത്തേ പദ്ധതി ആനുകൂല്യം ലഭിച്ച മറ്റൊരാളിന്റെ തൊഴില്‍ കാര്‍ഡിന്റെ നമ്പറാണ് ചിഞ്ചുബാബുവിന്റേതെന്ന് രേഖപ്പെടുത്തിയതെന്നും അറിയിച്ചു. പണി നിര്‍ത്താനും ഇതുവരെ കിട്ടിയ തുക തിരിച്ചടക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായും കുടുംബം പറയുന്നു. കടം വാങ്ങിയും പലിശക്കെടുത്തുമാണ് ചുമരുകെട്ടി വാതിലും ജനലുകളും വെച്ചത്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങി പരാതിയറിയിച്ചിട്ടും വീടുപണി പൂര്‍ത്തിയാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.
കടം വാങ്ങിയ പണം തിരികെ നല്‍കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇവരുടെ വീടിനു മുന്നിലെ റോഡും തകര്‍ന്നു വീണു. തങ്ങളുടേതല്ലാത്ത പിഴവിന് ഓഫിസുകള്‍ കയറിയിറങ്ങുമ്പോള്‍ കാത്തിരിക്കാനാണ് അധികൃതര്‍ പറയുന്നത്. വീട് നിർമാണത്തിനാവശ്യമായ തുക അനുവദിക്കണമെന്ന് പാറശ്ശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ നല്കിയ കത്തുമായാണ് കുടുംബം എത്തിയത്. എന്നാല്‍, നിലവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും രണ്ടാഴ്ച കഴിഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതെന്നും കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.