മാലിന്യ സംസ്കരണ പ്ലാൻറിനെതിരെ പ്രതിഷേധം
text_fieldsപോത്തൻകോട്: അണ്ടൂർകോണം പഞ്ചായത്തിലെ കീഴാവൂരിൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ടെക്നോസിറ്റിക്കായി കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്തുനിന്നുള്ള അഞ്ച് ഏക്കറിൽ നഗരസഭയുടെ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാർ രംഗത്തുവന്നത്. ഇതിനെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലം സന്ദർശിക്കാനെത്തിയ ഡെപ്യൂട്ടി കലക്ടർ സജികുമാറിനെ ആക്ഷൻ കൗൺസിൽ പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. പ്രതിഷേധം കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥർ ടെക്നോപാർക്കിന്റെ വാഹനത്തിലായിരുന്നു എത്തിയത്. നൂറുകണക്കിന് വീടുകളും അംഗൻവാടികൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. അണ്ടൂർക്കോണം പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ആനതാഴ്ചിറയും അനുബന്ധ കൈ തോടുകളും ചേർന്ന പ്രദേശത്താണ് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം നടക്കുന്നത്. അണ്ടൂർകോണം പഞ്ചായത്തിലെ വെള്ളൂർ, കൊയ്ത്തൂർക്കോണം, തിരുവെള്ളൂർ, കീഴാവൂർ എന്നീ വാർഡുകൾ ഉൾപ്പെടുന്നതാണ് മാലിന്യം നിക്ഷേപിക്കാൻ ഒരുങ്ങുന്ന പ്രദേശം.
മാലിന്യസംസ്കരണ കേന്ദ്രം വന്നാൽ സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു. വിഷയം മന്ത്രിയുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.