പേരൂർക്കട ഗവ. ജില്ല ആശുപത്രി; ഒ.പിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു
text_fieldsപേരൂര്‍ക്കട ഗവ. ജില്ല ആശുപത്രിയിലെ ഒ.പി കൗണ്ടറിനുമുന്നിലെ നീണ്ട ക്യൂ
പേരൂര്‍ക്കട: പേരൂര്‍ക്കട ഗവ. ജില്ല ആശുപത്രിയില്‍ ഒ.പി വിഭാഗത്തിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് ദുരിതം. രാവിലെ എത്തി ഒ.പി ടിക്കറ്റ് എടുക്കണമെങ്കില്‍ മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് കൂടുതല്‍ ഒ.പി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ തന്നെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്ന് 300 ൽ അധികം രോഗികളാണ് വിവിധ ഡോക്ടര്‍മാരെ കാണുന്നതിന് ഒ.പി ടിക്കറ്റ് എടുക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ സ്ഥാനം പിടിക്കുക. ഒ.പിയിലെ ക്യൂ വേനല്‍ കടുത്തതോടെ രോഗികളെയും ബന്ധുക്കെളയും വലക്കുന്നു.
പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണുന്നതിനുവേണ്ടി കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന രക്ഷിതാക്കാളാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. പഴയ ഒ.പി പുതിയ ബ്ലോക്കിലേക്ക് മാറ്റിയത് അസൗകര്യത്തിന് ഇടയാക്കി. ഇവിടെ നിന്ന് ഒ.പി എടുത്ത ശേഷം ഡോക്ടറെ കാണാന്‍ വീണ്ടും 125 മീറ്ററോളം നടക്കണം. അവിടെ എത്തുമ്പോള്‍ വീണ്ടും ദുരിതം.
ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയ ടോക്കണ്‍ നമ്പര്‍ പ്രകാരമല്ല ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നത്. ഇത് പലപ്പോഴും വാക്കേറ്റത്തിന് കാരണമാകുന്നു. ഇവിടെ ആളുകളെ നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് പ്രശ്നമാവുന്നത്. ഒ.പി കൗണ്ടറുകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പൊരി വെയിലത്തും ജനം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടാന്‍ ഇടയാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രിയിൽ ആവശ്യാനുസരണം നഴ്സിങ് അസിസ്റ്റന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവരെ നിയമിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

