കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ്; പുനപരിശോധന വേണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: യാത്രക്കാർ വർധിക്കുകയും ആവശ്യത്തിന് ബസുകളില്ലാത്തതിനെ തുടർന്ന് യാത്രാക്ലേശം രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമായി ഓടുന്ന ബോണ്ട് സർവിസുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യം.
കോവിഡ് രോഗഭീതിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ സുരക്ഷിത യാത്രക്കായാണ് വിവിധ ഡിപ്പോകളിൽനിന്ന് ബോണ്ട് സർവിസുകൾ തുടങ്ങിയത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യും വിധത്തിലും നിർത്തിയാത്ര അനുവദിക്കാത്ത വിധത്തിലുമാണ് ഇവയുടെ ക്രമീകരണം. എന്നാൽ, കോവിഡ് ഭീതി അകലുകയും ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്ത സാഹചര്യത്തിലും 'സർക്കാർ ജീവനക്കാർക്ക് മാത്രമുള്ള സർവിസായി ഇവ ഓടുകയാണ്.
സീറ്റ് ഉറപ്പ് നൽകുന്നതിനാൽ നിലവിലെ ഫാസ്റ്റ് നിരക്കിനെക്കാൾ അൽപം ഉയർന്ന ചാർജാണ് ബോണ്ട് സർവിസുകൾക്ക്. ഇത് മാത്രമാണ് കെ.എസ്.ആർ.ടി.സിക്കുള്ള ഗുണം.
ഗ്രാമീണമേഖലകളിൽനിന്ന് തുടങ്ങി ദേശീയപാതയും എം.സി റോഡും വഴി നഗരങ്ങളിലേക്ക് വർഷങ്ങളായി സർവിസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കോവിഡ് കാലത്ത് ബോണ്ട് സർവിസുകളായത്. എന്നാൽ, ബോണ്ട് സർവിസുകൾക്ക് പകരം ബസ് അനുവദിക്കാത്തതിനാൽ ഈ റൂട്ടുകളിൽ മറ്റാവശ്യങ്ങൾക്ക് നഗരങ്ങളിലേക്കെത്തേണ്ട ആളുകളാണ് യാത്രമാർഗമില്ലാതായത്.
ബോണ്ടുകളാകട്ടെ സ്ഥിരം യാത്രക്കാർക്കായതിനാൽ അതിൽ കയറാനാകില്ല. ബോണ്ടുകൾക്ക് പകരം ഓർഡിനറി സർവിസെങ്കിലും അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുമൂലം യാത്രാ പ്രതിസന്ധിയേറെയാണ്.
ചുരുങ്ങിയത് രണ്ട് ദിവസത്തെ ഇരുദിശയിലേക്കുള്ള ടിക്കറ്റ് മുൻകൂട്ടിയെടുത്താലേ ഇതിൽ സീറ്റ് തന്നെ കിട്ടൂ. യാത്രക്കാർക്കനുസരിച്ചാണ് ഇതിന്റെ സ്റ്റോപ്പുകൾ. മറ്റ് ബസുകൾക്കുള്ള സ്റ്റോപ് നിബന്ധനകളൊന്നും ബോണ്ടുകൾക്ക് ബാധകവുമല്ല.
4400 ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് 3300 ബസുകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ഓപറ്റേറ്റ് ചെയ്യുന്നത്. അതായത് 4400 ബസുകളിൽ യാത്ര ചെയ്തിരുന്ന അത്രയും ആളുകൾക്ക് ആശ്രയിക്കാൻ 3300 ബസുകളേ ഇപ്പോഴുള്ളൂ. മേയ് 16 ലെ കണക്കനുസരിച്ച് 19.28 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത്.
ഇത് മേയ് ഒന്നിന് 12 ലക്ഷമായിരുന്നു. മേയ് ഏഴിന് 16 ലക്ഷവും. യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധന വില ഉയർന്ന സാഹചര്യത്തിൽ വിശേഷിച്ചും. എന്നാൽ, മറ്റ് യാത്രക്കാർ കയറാൻ ബസില്ലാതെ കാത്തുനിൽക്കുമ്പോഴാണ് സീറ്റിൽ മാത്രം യാത്രക്കാരുമായി ബോണ്ട് സർവിസുകൾ ആളൊഴിഞ്ഞ് ഓടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.