ആർത്തലച്ച് മഴ, വിറങ്ങലിച്ച് തിരുവനന്തപുരം നഗരം
text_fieldsതിരുവനന്തപുരം: ന്യൂനമർദത്തിെൻറ വരവറിയിച്ച് ചൊവ്വാഴ്ച പെയ്ത മഴയിൽ വിറങ്ങലിച്ച് നഗരം. വൈകീട്ട് അഞ്ചിന് ആരംഭിച്ച മഴ രാത്രിയോടെ ആർത്തലച്ച് പെയ്തതോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
നിരവധിസ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതി മുടങ്ങി. രാത്രി വൈകിയും പല സ്ഥലത്തും മഴ തുടരുകയാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ മെല്ലപ്പോക്കും അനാസ്ഥയും വെളിവാക്കുന്നതായിരുന്നു നഗരത്തിലെ വെള്ളക്കെട്ട്.
തമ്പാനൂർ, ഊറ്റുകുഴി ജങ്ഷൻ, കിഴക്കേകോട്ട, രാജാജി നഗർ, ചെങ്കൽച്ചൂള, മുറിഞ്ഞപാലം, ചാക്ക, പേട്ട, കവടിയാർ, മ്യൂസിയം, പൂജപ്പുര, ജഗതി, കഴക്കൂട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. തമ്പാനൂർ െറയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലടക്കം വെള്ളം കയറി. ട്രാക്കുകളിലും വെള്ളം നിറഞ്ഞു.
കോവിഡ് വ്യാപനത്തെതുടർന്ന് ട്രെയിനുകളുടെ എണ്ണം കുറവായതിനാൽ സർവിസ് തടസ്സപ്പെട്ടില്ല. ബസ് സ്റ്റാൻഡിലും വെള്ളംകയറി. തമ്പാനൂരിൽ വെള്ളക്കെട്ടിൽ രണ്ട് കാറുകൾ അകപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. രാജാജി നഗറിൽ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിലെ താമസക്കാർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. ഇവിടെ ലൈൻ പൊട്ടിവീണതിനാൽ അപകടമൊഴിവാക്കുന്നതിന് വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ടിവന്നു.
തമ്പാനൂർ ഗണപതി ക്ഷേത്രത്തിൽ വെള്ളം കയറി. എസ്.എസ് കോവിൽ റോഡും വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പുളിമൂട് മുതൽ ഓവർബ്രിഡ്ജ് വരെ തെരുവുവിളക്കുകൾ ഇടിമിന്നലിൽ നശിച്ചു.
നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. മരങ്ങൾ വീണ് വൈദ്യുതി തകരാറിലായ സ്ഥലങ്ങളിൽ ഫയർഫോഴ്സിെൻറയും കെ.എസ്.ഇ.ബിയുടെയും ജീവനക്കാർ രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പ്. മേയ് 14, 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂനമർദം: ഇന്നുമുതൽ കടലിൽ പോകുന്നതിന് നിരോധനം
തിരുവനന്തപുരം: അറബിക്കടലിൽ മേയ് 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിൽ ജില്ലയുടെ തീരത്തുനിന്ന് ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകുന്നതിന് പൂർണവിലക്ക് ഏർപ്പെടുത്തിയതായി കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് പോയവർ ബുധനാഴ്ച അർധരാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്തെത്തണം.
ഇതുസംബന്ധിച്ച് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുകൾ നൽകണം. കടലിൽ പോയവർക്ക് മടങ്ങിയെത്താനുള്ള അടിയന്തര നിർദേശം നൽകാൻ കോസ്റ്റ് ഗാർഡിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.