കാണാതായ 17കാരിയെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി
text_fieldsവട്ടപ്പാറ: കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് പെൺകുട്ടിയെ ആദ്യം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. പരാതി കിട്ടിയപാടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ 9.30ന് പെൺകുട്ടിയുടെ വീടിന് അരകിലോമീറ്റർ അകലെ, മതിൽപൊക്കത്തിന് സമാനമായി നിർമിച്ച മൺതിട്ടക്ക് സമീപം കുറ്റിച്ചെടികൾക്കിടയിൽ തലപൊട്ടി ചോര വാർന്നനിലയിൽ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
രാവിലെ അതുവഴി പോയ വഴിയാത്രക്കാരാണ് പെൺകുട്ടിയുടെ ഞരക്കം കേട്ട് അവിടേക്ക് എത്തിയത്.
കാണാതായ ദിവസം കുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം പുറത്തേക്ക് പോയിരുന്നതായും ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാരും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

