ഡീസൽ ക്ഷാമം തുടരുന്നു; കെ.എസ്.ആർ.ടി.സി സർവിസുകൾ അവതാളത്തിൽ
text_fieldsതിരുവനന്തപുരം: കുടിശ്ശിക അടച്ച് ഡീസൽ ലഭ്യത ഉറപ്പുവരുത്തിയെങ്കിലും ഡിപ്പോകളിലേക്കുള്ള വിതരണം ക്രമപ്പെടാത്തതുമൂലം പല ഡിപ്പോകളിലും കടുത്ത പ്രതിസന്ധി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മാത്രമാണ് നിലവിൽ ഡീസലുള്ളത്. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളെ ഡീസൽ നിറയ്ക്കാൻ ഇങ്ങോട്ടയച്ചതോടെ തമ്പാനൂരിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഡീസലിനായി കാത്തുകിടന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇത് തലസ്ഥാന ജില്ലയിൽ പലയിടങ്ങളിലും സർവീസ് വെട്ടിക്കുറക്കലിനും കാരണമാകുന്നു.
സാമ്പത്തിക പ്രതിസന്ധിമൂലം ആഗസ്റ്റ് ഒന്നുമുതൽ 10 വരെ ഡിപ്പോകളിലൊന്നും ഇന്ധനകമ്പനികളിൽനിന്ന് ഡീസൽ എത്തിയിരുന്നില്ല. സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ചും സർവിസ് വെട്ടിക്കുറച്ചുമെല്ലാമാണ് പ്രതിസന്ധിയെ നേരിട്ടത്. ചെറിയ ഡിപ്പോകളിൽ മൂന്ന് ദിവസം കൂടുമ്പോഴും വലിയ ഡിപ്പോകളിൽ രണ്ട് ദിവസം കൂടുമ്പോഴുമാണ് ഇന്ധനമെത്തിയിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ പത്ത് ദിവസം ഈ വിതരണക്രമം പൂർണമായി നിലച്ചിരുന്നു. വിതരണം പുനഃസ്ഥാപിച്ചെങ്കിലും ആവശ്യത്തിന് ലോഡ് എത്താത്തതാണ് ക്ഷാമത്തിന് കാരണം. വിതരണക്രമം ട്രാക്കിലാകാൻ ഇനിയും സമയയെടുക്കും. വരുന്ന ലോഡുകൾ മുഴുവൻ പ്രധാന ഡിപ്പോകളിലേക്കാണ് നൽകുന്നത്.
തിരുവനന്തപുരത്ത് സിറ്റി, വിഴിഞ്ഞം, പൂവാർ, പാറശ്ശാല, പേരൂർക്കട, വികാസ് ഭവൻ, വെള്ളറട എന്നിവിടങ്ങളിലാണ് ഡീസൽ ക്ഷാമമുള്ളത്. ഈ ബസുകളെ തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽനിന്ന് ഇന്ധനം നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനായി രാവിലെ മുതൽ ഓവർബ്രിഡ്ജിലും തമ്പാനൂരിലും ബസുകൾ നിരയായി നിർത്തിയിട്ടിരുന്നു. ഓർഡിനറി ബസുകളാണ് ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.