ബിരുദ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കഞ്ചാവ് നൽകി ക്രൂരമായി മർദ്ദിച്ചു
text_fieldsപോത്തൻകോട് : ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് നിർബന്ധിച്ച് കഞ്ചാവ് നൽകി ക്രൂരമായി മർദ്ദിച്ചു. പോത്തൻകോട് വാവറയമ്പലം ഷബിൻ കോട്ടേജിൽ മുഹമ്മദ് ഷബിൻ (18) ആണ് കഞ്ചാവ് മാഫിയാ സംഘത്തിൻെറ പീഡനത്തിനിരയായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഷിബിൻെറ സുഹൃത്ത് ഷിനാസ് വീട്ടിലെത്തി വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേർന്ന് പതിനായിരം രൂപ ആവശ്യപ്പെട്ട് ഷബിനെ ക്രൂരമായി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തശേഷം നിർബന്ധിച്ച് കഞ്ചാവ് വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഉപയോഗിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഷബിൻെറ ഇരു കാൽവെള്ളയിലും കുറുവടി ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്ത് പൊള്ളിക്കുകയും ചെയ്തു . സംഭവം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പേടിച്ച ഷബിൻ വിവരം വീട്ടിൽ അറിയിച്ചില്ല.
എന്നാൽ അടുത്ത ദിവസം സംഘത്തോട് തൻെറ മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ ഉടൻ എത്തിക്കണമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം പുറത്തിറങ്ങാതെ പേടിച്ച് അവശനിലയിലായ ഷബിനോട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടർന്ന് ഷബിൻെറ മാതാവ് കഴിഞ്ഞ ദിവസം മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ പരാതി കൊടുത്തതറിഞ്ഞ് ഇന്നലെ രാത്രി 8 .30 ഓടെ പോത്തൻകോട് വാവറയമ്പലത്തെ ഷബിൻെറ വീട്ടിലെ മതിൽ ചാടികടന്നെത്തിയ നാലംഗ അക്രമി സംഘം ആയുധംകാട്ടി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സ്ഥലത്തെത്തിയ പോത്തൻകോട് , മംഗലപുരം പൊലീസുകൾ സംയുക്തമായി നടത്തിയ തെരച്ചിലിൽ പ്രതികൾ പിടിയിലായി.
പ്രതികളിൽ നിന്ന് ഷബിൻെറ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ, അഷ്റഫ് , അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്. ഇതിൽ ഷെഹിൻ, അഷ്റഫ്, അൻസർ എന്നിവർ മംഗലപുരം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.