പ്രണയംനടിച്ച് വഞ്ചിച്ചെന്ന്; ശ്രീലങ്കൻ യുവതി തലസ്ഥാനത്ത്
text_fieldsകഴക്കൂട്ടം: വിദേശത്ത് ജോലി ചെയ്യുന്നതിനിടെ പ്രണയം നടിച്ച് ശ്രീലങ്കൻ സ്വദേശിനിയായ യുവതിയെ വഞ്ചിച്ച കണിയാപുരം സ്വദേശിയുടെ ക്രൂരത പുറംലോകത്തേക്ക്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ കണിയാപുരം സ്വദേശി, വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് എട്ടുമാസത്തോളം യുവതിക്കൊപ്പം താമസിക്കുകയും ഗർഭിണിയായപ്പോൾ നാട്ടിലേക്ക് മുങ്ങുകയും ചെയ്തത്രെ. ഇയാളെ തേടിയെത്തിയ യുവതി ഇപ്പോൾ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അബുദാബിയിലെ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കൻ സ്വദേശിനിയുമായി കണിയാപുരം സ്വദേശി പ്രണയത്തിലായത്.
ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുണ്ടായിരുന്ന യുവതി യുവാവിനെ വിശ്വസിച്ച് എട്ടുമാസത്തോളം ഒന്നിച്ചുതാമസിച്ചു. യുവതി ഗർഭിണിയായതോടെ യുവാവിന്റെ സ്വഭാവം മാറി. ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാൻ നാട്ടിലേക്ക് കടന്നു. യുവതി അന്വേഷിച്ച് കണിയാപുരത്തെത്തി. യുവാവിന്റെ നിർബന്ധത്തിന് വഴങ്ങി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭം അലസിപ്പിച്ചു. മടങ്ങിക്കോളൂ, താൻ പിന്നാലെ വരാമെന്ന വാഗ്ദാനത്തിൽ യുവതി തിരികെപോയെങ്കിലും പിന്നീട് യുവാവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. വീണ്ടും ഇയാളെ തിരക്കി യുവതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തി.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു നാടകീയവും ദയനീയവുമായ രംഗം. ഭാര്യയും ബന്ധുക്കളും യുവാവിന് പിന്തുണയുമായി എത്തിയപ്പോൾ യുവതി ഒറ്റപ്പെട്ടു. സർക്കാറിന്റെ അഗതിമന്ദിരത്തിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ സ്റ്റേഷൻ മുറ്റത്ത് കിടന്നുരുണ്ട് കരഞ്ഞ് നിലവിളിച്ച് വസ്ത്രങ്ങൾ വലിച്ചുകീറിയ യുവതിയുടെ അവസ്ഥ കണ്ടുനിന്നവർക്കും നോവായി. ഒടുവിൽ കഴക്കൂട്ടം പൊലീസ് ഇടപെട്ടാണ് ശാന്തയാക്കിയത്. യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടർന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

