നാഗര്‍കോവില്‍: മുനിസിപ്പല്‍ കോര്‍പറേഷെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേപ്പമൂട്ടിലെ സി.പി. രാമസ്വാമി പാര്‍ക്കിലെ മുതിര്‍ന്ന വൃക്ഷച്ചുവട് അലങ്കരിക്കാന്‍ ഉപയോഗിച്ചത് ജനം അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്. നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ തെരുവോരങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും വര്‍ണ കവറുകള്‍ ഉള്‍പ്പെടെയുള്ളവയാണ് അസംസ്കൃത വസ്തുക്കള്‍.
വര്‍ണ കവറുകളും മറ്റ് പ്ലാസ്റ്റിക്കുകളും തരം തിരിച്ച് പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചുണ്ടാക്കുന്ന 'ഇക്കോ ബ്രിക്സ്' ആണ് മരച്ചുവടിലെ അലങ്കാര പീഠത്തിെൻറ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രണ്ടടി പൊക്കത്തിലും ഏഴടി വ്യാസത്തിലും നിര്‍മിച്ചിട്ടുള്ള ഒരു പീഠം നിര്‍മിക്കാന്‍ 441 പ്ലാസ്റ്റിക് കുപ്പികളും 110 കിലോ ഭാരമുള്ള മറ്റ് പ്ലാസ്റ്റിക് വസ്തുക്കളുമാണ് ഉപയോഗിച്ചത്. ഇത്തരത്തില്‍ രണ്ട് വൃക്ഷച്ചുവടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. ഇതേ മാതൃക മറ്റ് പാര്‍ക്കുകളിലെ വൃക്ഷച്ചുവടുകളിലും പരീക്ഷിക്കുമെന്ന് കോര്പറേഷന് കമീഷണര്‍ ആശാ അജിത് പറഞ്ഞു.