‘ഓ ബൈ ഓസി’ സാമ്പത്തിക തട്ടിപ്പ്: പ്രതികളെ ജയിലിലേക്ക് മാറ്റി; മൂന്നാം പ്രതി ഇപ്പോഴും ഒളിവിൽ
text_fieldsതിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ വനിത ജീവനക്കാരെ കസ്റ്റഡി കാലാവധിക്ക് ശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ചയാണ് രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ പ്രതികളായ വിനീത, രാധാകുമാരി എന്നിവരെ ലഭിച്ചത്. തുടർന്ന് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ കവടിയാറിലെ ‘ഓ ബൈ ഓസി’ സ്ഥാപനം, ആഭരണം വാങ്ങിയ ജ്വല്ലറി, കൃഷ്ണകുമാറിന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ് തട്ടിപ്പ് നടത്തിയ രീതി പ്രതികൾ വിവരിച്ചത്. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. തട്ടിപ്പ് നടത്തി ലഭിച്ച പണം ആഭരണങ്ങൾ വാങ്ങുന്നതിനും വീട് നിർമാണത്തിനും യാത്രകൾക്കുമായി ചെലവഴിച്ചതായും പ്രതികൾ മൊഴി നൽകി.
മൂന്നാം പ്രതി ദിവ്യ ഫ്രാൻക്ലിൻ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

