വ്യാജ മദ്യക്കടത്ത്: കൊലക്കേസ് പ്രതികൾ ഉൾപ്പെടെ നാല് ആർ.എസ്.എസുകാർ പിടിയിൽ
text_fieldsപ്രതികൾക്കൊപ്പം എക്സൈസ് അധികൃതർ
നെയ്യാറ്റിൻകര: പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിൽ വ്യാജമദ്യം കടത്തിയ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോളിളക്കം സൃഷ്ടിച്ച നരുവാമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ നരുവാമൂട് ചെമ്മണ്ണിൽ കുഴി പഞ്ചമിയിൽ സജു (48), കൊലക്കേസ് പ്രതിയും ആർ.എസ്. എസ് പ്രവർത്തകനുമായ പാപ്പനംകോട് എസ്റ്റേറ്റ് ഗംഗാ നഗറിൽ ഹരിദാസ് (47), നരുവാമൂട് ശ്രീധര നിലയത്തിൽ വിഷ്ണു.എസ് രാജ് (29), നേമം സ്കൂളിനു സമീപം അമ്പലത്തുംവിള വീട്ടിൽ രജിം റഹിം (29) എന്നിവരെയാണ് സാഹസികമായി എക്‌സൈസ് സംഘം പിടികൂടിയത്.
ഇവരിൽനിന്ന് വ്യാജ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 25,000 രൂപയും നാല് മൊബൈൽ ഫോണുകളും വ്യാജമദ്യം കടത്തിയ ജീപ്പും പിടിച്ചെടുത്തു. പ്രതികൾ നേതൃത്വം നൽകുന്ന വ്യാജ മദ്യ മാഫിയ സംഘമാണ് ജില്ലയിൽ വ്യാജ മദ്യ വിതരണവും കച്ചവടവും നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന.
ക്വട്ടേഷൻ സംഘത്തിെൻറ അകമ്പടിയോടുകൂടിയാണ് പ്രതികൾ വ്യാജ മദ്യം ചില്ലറ വിൽപനകാർക്ക് എത്തിച്ച് നൽകിയിരുന്നത് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവൻറിവ് ഓഫിസർ ഷാജു സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, വിനോദ്, പ്രശാന്ത്, നന്ദകുമാർ, അരുൺ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.