നെയ്യാറ്റിന്‍കര വെടിവെപ്പിന് 82 വയസ്സ്; 31ന് 'വീരരാഘവം' സമർപ്പിക്കും
text_fieldsനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ അത്താഴമംഗലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ വീരരാഘവം നെയ്യാറ്റിന്‍കര വെടിവെപ്പിെൻറ 82ാം വാര്‍ഷികദിനമായ ആഗസ്റ്റ് 31ന് നാടിന് സമര്‍പ്പിക്കും.
തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ നെയ്യാറ്റിന്‍കര വെടിവെപ്പിെൻറ ജീവസ്സുറ്റ ചിത്രീകരണമാണ് വീരരാഘവം എന്ന ശീര്‍ഷകത്തില്‍ തയാറാക്കപ്പെട്ടിരിക്കുന്നത്. 1938 ആഗസ്റ്റ് 31നായിരുന്നു ഏഴ് രക്തസാക്ഷികളെ സൃഷ്ടിച്ച വെടിവെപ്പ്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡൻറ് എന്‍.കെ. പത്മനാഭപിള്ളയെ നെയ്യാറ്റിന്‍കരയില്‍നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയതിനെ തുടർന്ന് ഉയര്‍ന്ന പ്രക്ഷോഭമാണ് വെടിവെപ്പില്‍ കലാശിച്ചത്.
മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘര്‍ഷാത്മകമായ നിലയില്‍ ഒത്തുചേര്‍ന്ന ജനക്കൂട്ടത്തോട് പട്ടാളമേധാവി ജനറല്‍ വാട്കീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ല.
തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ അത്താഴമംഗലം രാഘവന്, കല്ലുവിള പൊടിയന്, നടൂര്‍ക്കൊല്ല കുട്ടന്, കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭന്‍പിള്ള, മരുത്തൂര്‍ വാസുദേവന്‍ എന്നിവര്‍ വീരചരമം പ്രാപിച്ചു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.
വീരരാഘവെൻറ ജന്മനാടായ അത്താഴമംഗലത്ത് നെയ്യാറ്റിന്‍കര വെടിവെപ്പിെൻറ ചരിത്രം ചുമരില്‍ ശില്പചാരുതയോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ പുതുതലമുറക്കുമുന്നില്‍ പോയകാലത്തിെൻറ പ്രൗഢമായ ഓര്‍മകളാണ് അനാവരണം ചെയ്യപ്പെടുന്നത്. അത്താഴമംഗലം ജങ്ഷനിലെ വീരരാഘവ സ്മാരകത്തിെൻറ ചുമരില്‍ പൂര്‍ത്തിയായ ചരിത്രശില്പ സാന്നിധ്യത്തിന് 20 അടി നീളവും 10 അടി ഉയരവുമുണ്ട്.
സിമൻറില്‍ തീര്‍ത്ത മുപ്പതോളം ശില്പങ്ങള് ഈ ചിത്രത്തില്‍ കാണാം. 35 ദിവസത്തെ വിശ്രമമില്ലാത്ത അധ്വാനത്തിലൂടെയാണ് നഗരസഭക്കുവേണ്ടി നെയ്യാര്‍ വരമൊഴി ഈ ഗതകാലസ്മൃതിപര്‍വം സാക്ഷാത്കരിച്ചത്.
നെയ്യാർ വരമൊഴി ചെയർമാനും ഫോട്ടോ ജേണലിസ്റ്റും ചിത്രകാരനുമായ അജയൻ അരുവിപ്പുറം, ശിൽപിയും ചിത്രകലാ അധ്യാപകരുമായ ശ്രീകുമാർ ആമച്ചൽ, മണികണ്ഠൻ വരമൊഴി എന്നിവര്‍ ഈ കലാനിര്മാണത്തിന് നേതൃത്വം നല്കി. ശിൽപസ്മാരകത്തിന് 13.5 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.