എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsനെടുമങ്ങാട് :മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. നെടുമങ്ങാട് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ചും പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ കഞ്ചാവിന് പുറമേ മറ്റു മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പാലോട് കുശവൂർ ജംഗ്ഷന് സമീപം വച്ച് ബൈക്കിൽ ലഹരി വസ്തുക്കളുമായി കടക്കാൻ ശ്രമിച്ച സംഘമാണ് പൊലീസിന്‍റെ പിടിയിലായത്. മാരക മയക്കുമരുന്നായ 0.590 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന പാലോട് തെന്നൂർ ആനാട് മുറിയിൽ ഗാർഡ് സ്റ്റേഷൻ, പള്ളിക്കുന്ന് താഴെ തേവരു കോണത്ത് വീട്ടിൽ കിരൺ (കണ്ണൻ-27)നെയും പാലോട് പെരിങ്ങമ്മല ആനാട് മുറിയിൽ മാന്തുരുത്തി വിജയ് നിവാസിൽ ബിജിൻ (വിച്ചു-24)നെയും അറസ്റ്റ് ചെയ്തത്. വളരെ കുറഞ്ഞ അളവിലാണെങ്കിലും എം.ഡി.എം.എ കൈവശം വെക്കുന്നത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന ഇത്തരം മയക്കുമരുന്നിന് അടിമപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരായ യുവാക്കളാണെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതായി എക്സൈസ് അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസറായ അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, മുഹമ്മദ് മിലാദ്, ഷജീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.