അരുവിക്കര ഡാം: സംഭരണശേഷി വർധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു
text_fieldsനെടുമങ്ങാട്: തലസ്ഥാന നഗരിക്കും സമീപപഞ്ചായത്തുകൾക്കും കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനും ജലസ്രോതസ്സ് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഡാം റിസർവോയറിന്റെ സംഭരണ ശേഷിയുടെ 50 ശതമാനവും മണലും ചളിയും മാലിന്യവുമാണെന്നാണ് റിപ്പോർട്ട്.
രണ്ടു ലക്ഷം ക്യുബിക് മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. 48 ഹെക്ടർ വിസ്തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ വെള്ളം സംഭരിക്കാം. എന്നാൽ, ഇപ്പോഴുള്ള ജലം നാലു മീറ്ററിൽ താഴെയാണ്.
അഞ്ചു ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാനേ കഴിയുന്നുള്ളൂ. കൂടാതെ, മഴ കനത്താൽ ഡാം തുറന്നുവിടേണ്ടിയുംവരുന്നു. അടിക്കടി ഡാം തുറക്കുന്നത് കരമനയാറിന്റെയും കിള്ളിയാറിന്റെയും കരകളിൽ താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും നഗരത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യുന്നു. വരൾച്ചയുള്ള സമയത്ത് മാത്രമാണ് അധികാരികൾ ഡാം സംരക്ഷണത്തെകുറിച്ച് സംസാരിക്കുന്നതും പദ്ധതികൾ പ്രഖ്യാപിക്കുന്നതും.
വരൾച്ച മാറി മഴക്കാലമാകുന്നതോടെ പദ്ധതികൾ പഴങ്കഥയാകും. ഡാമിന്റെ ഏറിയ ഭാഗവും ഏക്കലും മണലും അടിഞ്ഞ് കരഭൂമിയായി. തുരുത്തുകൾ രൂപപ്പെട്ട് കോരപ്പുല്ലുകൾ വളർന്നു. പായലും കുളവാഴയും നിറഞ്ഞ റിസർവോയറിൽ ജൈവ-അജൈവ മാലിന്യങ്ങളുമുണ്ട്.
മാലിന്യ നിക്ഷേപം തടയാൻ റിസർവോയറിനു ചുറ്റും സംരക്ഷണ വേലി കെട്ടി സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, അവയൊക്കെ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ശുദ്ധീകരണ പ്ലാൻറിലേക്ക് വെള്ളം പമ്പുചെയ്യുന്ന സ്ഥലത്തുവരെ മാലിന്യം നിറഞ്ഞിട്ടുണ്ട്. ഡാമിന്റെ ഡീസിൽറ്റേഷനു വേണ്ടി 2017ൽ നാലു കോടി രുപയുടെ പദ്ധതി അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
പാലക്കാട് മംഗലം ഡാമിൽ നേരത്തേ നടത്തിയ പദ്ധതി അരുവിക്കരയിലും നടപ്പാക്കാനായിരുന്നു തീരുമാനം. രണ്ടു വർഷം മുമ്പുണ്ടായ വരൾച്ചയിൽ ഡാം സന്ദർശിച്ച അന്നത്തെ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി അടിയന്തരമായി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു.
ഡാമിലെ ചളി നീക്കംചെയ്യാൻ 2016ൽ ശ്രമം നടന്നിരുന്നു. കുറച്ചു ഭാഗം കുഴിച്ച് ഏക്കലും മണലും നീക്കിയെങ്കിലും പദ്ധതി വിജയിച്ചില്ല. ജല ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പു ഹൗസുകളുടെ ഇൻടേക്ക് ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപ പ്രദേശങ്ങളിലും ഇരുപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യം നീക്കം ചെയ്തു. അഞ്ചര ലക്ഷം രൂപ ചെലവിൽ യന്ത്ര സഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ വെച്ചാണ് ഇത് ചെയ്തത്.
ജലസംഭരണി ആഴം കൂട്ടാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. പദ്ധതി നടത്തിപ്പിനുള്ള പഠന റിപ്പോർട്ട് തയാറാക്കാൻ എക്സ്പ്രഷൻ ഓഫ് ഇൻററസ്റ്റ് കമ്മിറ്റിയെ നിയോഗിച്ചിട്ട് മാസങ്ങളായി. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ തുടങ്ങിയവരടങ്ങിയ ആറംഗ സമിതിയെയാണ് പഠന റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.