വൈകാരിക മുഹൂർത്തങ്ങളുമായി ‘ഗസ്സയുടെ പേരുകൾ’
text_fieldsപലസ്തീൻ ഐക്യദാർഢ്യവുമായി കേരളത്തിലുടനീളം "ഗാസയുടെ പേരുകൾ " എന്ന പരിപാടിയുടെ സമാപനം മാനവിയം വീഥിയിൽ നടന്നപ്പോൾ
തിരുവനന്തപുരം: പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച ‘ഗസ്സയുടെ പേരുകൾ’’ തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു. വൈകാരികമായിരുന്നു ചടങ്ങ്. ഇളംകാതുകളിൽ പ്രതീക്ഷയോടെ വിളിക്കപ്പെട്ട, നീളം കൊണ്ടും താളം കൊണ്ടും സൗന്ദര്യവുമേറിയ കുഞ്ഞു പേരുകൾ കണ്ണീരിന്‍റെ നനവോടെയാണ് മാനവീയം വീഥിയിൽ ഉയർന്ന് കേട്ടത്. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടത് അനുതാപമോ സഹതാപമോ അല്ല, അവർക്ക് വേണ്ടത് സുരക്ഷിതമായ ഭാവിയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി കൂട്ടായ സഹകരണത്തിലൂടെ പ്രായോഗിക പദ്ധതി ആവിഷ്കരിക്കുകയാണ് വേണ്ടത്.
കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ കാരണക്കാർ ആരാണ് എന്നതാണ് ആദ്യം പറയേണ്ടത്. ഇസ്രായേൽ അധിനിവേശ ശക്തികൾ ബോധപൂർവം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് വെടിവയ്ക്കുകയാണ്. ആരാണ് ഗാസയിലെ കൂട്ടക്കൊലക്കെതിരെ ശബ്ദം ഉയർത്തിയതെന്ന് ചരിത്രം ചോദിക്കുമ്പോൾ കേരളം അതിൽ ഉണ്ടാകും. പശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ ഗാസയിലെ കുഞ്ഞുങ്ങളെയും ജനതയെയും അവഗണിച്ചപ്പോൾ കേരളം അവർക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല. കേരളത്തിന്റെ പിന്തുണക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.വി ഗോവിന്ദൻ, എൻ.എസ് മാധവൻ, ശശികുമാർ, സൂരജ് സന്തോഷ്, കടകംപള്ളി സുരേന്ദ്രൻ, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, നികേഷ് കുമാർ, ആർ.പാർവതിദേവി, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, സംഘാടകസമിതി ജനറൽ കൺവീനർ ജി.എൽ അരുൺഗോപി, കൺവീനർ എസ്.രാഹുൽ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.എസ് വിനോദ് തുടങ്ങി കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമരംഗത്തെ പ്രമുഖരും തൊഴിലാളികളുമായ 150 പേർ പരിപാടിയിൽ പങ്കെടുത്ത് 1500 പേരുകൾ വായിച്ചു.
കാരയ്ക്കാമണ്ഡപം വിജയകുമാർ, രാജേഷ് ചിറപ്പാട്, ശാലിനി അലക്സ്, ലുബാബത്ത് ഉമ്മർ എന്നിവർ വരയരങ്ങിന് നേതൃത്വം നൽകി. കലാവിഷ്കാരങ്ങൾ, പലസ്തീൻ നൃത്തമായ ദാബ്കെ, ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റലേഷൻ, ജെ.ബി ജസ്റ്റിന്‍റെ നേതൃത്വത്തിൽ വി.കെ.എസ് ഗായകസംഘം ഒരുക്കിയ ഫ്ലോട്ട്, പലസ്തീനിൽ കൊല്ലപ്പെട്ട 20000 കുട്ടികളുടെ പേരുകളുടെ ഡിസ്പ്ലേ എന്നിവ ഒരുക്കിയിരുനന്നു. 13 ജില്ലകളിലും പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് കൂട്ടായ്മ സമാപിച്ചത്. ചിന്ത രവി ഫൗണ്ടേഷൻ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പലസ്തീൻ ഐക്യദാർഢ്യ ഫോറങ്ങൾ രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

