പെട്രോള്‍ പമ്പില്‍നിന്ന് പണം കവര്‍ന്നു; യുവാവ് പിടിയിൽ
text_fieldsതഫ്സീര്‍ ദര്‍വേശ്
പേരൂര്‍ക്കട: പാളയത്തെ പെട്രോള്‍ പമ്പില്‍നിന്ന് പണം കവര്‍ന്ന കേസിൽ യുവാവിനെ മ്യൂസിയം പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി തഫ്സീര്‍ ദര്വേശാണ് (29) അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചയായിരുന്നു സംഭവം. പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പിലായിരുന്നു കവര്‍ച്ച. രണ്ടുദിവസത്തെ കലക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
അടുത്തടുത്ത് അവധിദിനം വന്നതിനാല്‍ കലക്ഷന്‍ തുക ബാങ്കില്‍ നിക്ഷേപിക്കാതെ ഡ്രോയറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്നാണ് ഉള്ളിൽകടന്നത്. സംഭവദിവസം പമ്പിൽ ഒരു ജീനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ചാണ് പ്രതി ഉള്ളിൽകടന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് എറണാകുളത്തെ ലോഡ്ജില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. മോഷണത്തുകയിൽ 96,000 രൂപ പ്രതിയുടെ അക്കൗണ്ടില്‍നിന്നും 23,000 രൂപ ബാഗിൽനിന്നും പൊലീസ് കണ്ടെത്തി. മോഷണം നടത്തി ആഡംബര ജീവിതം നയിക്കുകയാണ് പ്രതിയുടെ രീതിയെന്ന് അന്വേഷണസംഘം അറിയിച്ചു.
30,000ത്തോളം രൂപ ഇയാള്‍ ഒറ്റദിവസംകൊണ്ട് ചെലവഴിച്ചെന്ന് പൊലീസ് കണ്ടെത്തി. എറണാകുളം സിറ്റി പൊലീസ്, സൈബര്‍ സെല്‍ എന്നിവരുടെ സഹായത്തോടെയാണ് മ്യൂസിയം സി.ഐ ഉള്‍പ്പെട്ട സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

